'സ്ട്രക്ചറില്‍ കിടത്തിയപ്പോള്‍ അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു, ആശുപത്രിയിലെത്തിയപ്പോഴാണ് അത് ജഗതിയാണെന്ന് അറിഞ്ഞത്'; മലയാള സിനിമാലോകത്തെ നടുക്കിയ അപകടം നടന്ന രാത്രി !

2012 മാര്‍ച്ച് 10 നാണ് ജഗതിക്ക് അപകടമുണ്ടാകുന്നത്. ഉണ്ണികൃഷ്ണന്‍ എന്ന ആംബുലന്‍സ് ഡ്രൈവര്‍ അപകടം നടന്നതിനു തൊട്ടുപിന്നാലെ ആ വഴി വന്നതാണ് ജഗതിയുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത്

രേണുക വേണു| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (12:57 IST)

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. 2012 ല്‍ ഒരു അപകടമുണ്ടായതോടെ ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോള്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. വീല്‍ ചെയറിലാണ് ജഗതി ഇപ്പോള്‍. ജഗതിക്ക് അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് പില്‍ക്കാലത്ത് ജഗതിയെ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

2012 മാര്‍ച്ച് 10 നാണ് ജഗതിക്ക് അപകടമുണ്ടാകുന്നത്. ഉണ്ണികൃഷ്ണന്‍ എന്ന ആംബുലന്‍സ് ഡ്രൈവര്‍ അപകടം നടന്നതിനു തൊട്ടുപിന്നാലെ ആ വഴി വന്നതാണ് ജഗതിയുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത്. വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരു ഗര്‍ഭിണിയെ അടിയന്തരമായി കോഴിക്കോട് മീംസിലേക്ക് എത്തിക്കുന്ന തിരക്കിലായിരുന്നു ഉണ്ണികൃഷ്ണന്‍. രണ്ട് നഴ്സുമാരും ഉണ്ണികൃഷ്ണന്റെ ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതിയെ മീംസില്‍ എത്തിച്ച ശേഷം ഉണ്ണികൃഷ്ണന്‍ തിരിച്ചുവരികയായിരുന്നു. തിരിച്ചുവരുന്ന വഴിയിലാണ് അപകടംപറ്റി റോഡില്‍ കിടക്കുന്ന ജഗതിയെ ഉണ്ണികൃഷ്ണന്‍ കാണുന്നത്.

മീംസില്‍ നിന്ന് തിരിച്ചുവരുന്ന സമയത്ത് കാലിക്കറ്റ് ക്യാംപസ് കഴിഞ്ഞപ്പോള്‍ ഒരു ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. 'ഡിവൈഡറില്‍ തട്ടി ഒരു ഇന്നോവ കാര്‍ റോഡിന്റെ മധ്യത്തിലായി കിടക്കുകയായിരുന്നു. വണ്ടിയുടെ ഹെഡ് ലൈറ്റ് മുഖത്തേക്ക് അടിക്കുന്ന തരത്തിലായിരുന്നു. വേഗം അവിടെ ഇറങ്ങി. വാഹനത്തിന്റെ അടുത്തേക്ക് പോയി. ഡ്രൈവര്‍ സീറ്റിന്റെ അടുത്തുള്ള ഗ്ലാസ് ചെറുതായി താഴ്ത്തിയ നിലയിലാണ്. അതിനുള്ളിലൂടെ ഒരാള്‍ കൈ വീശുന്നുണ്ട്. രക്ഷിക്കണമെന്ന് ആംഗ്യം കാണിക്കുന്ന കൈപത്തി മാത്രമാണ് കണ്ടത്. വണ്ടിയുടെ ഡ്രൈവര്‍ ആയിരുന്നു അത്. വണ്ടിയിലെ മറ്റൊരു യാത്രക്കാരനും മുന്‍പിലെ സീറ്റില്‍ തന്നെയായിരുന്നു. അയാള്‍ക്ക് നന്നായി പരുക്ക് പറ്റിയിട്ടുണ്ട്. വണ്ടി തിരിച്ച് സ്ട്രക്ചര്‍ എടുത്ത് അപകടം പറ്റിയ ആളെ അതിലേക്ക് കയറ്റി. സ്ട്രക്ചറില്‍ കിടത്തുന്ന സമയത്ത് അയാള്‍ പിടയ്ക്കുന്നുണ്ടായിരുന്നു. എന്നെ വിട്, കൊല്ലാന്‍ കൊണ്ടുപോകുകയാണോ എന്നൊക്കെ അയാള്‍ ഓര്‍മയില്ലാതെ പറയുന്നുണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് അത് സിനിമാ നടന്‍ ജഗതിയാണെന്ന് ഞാന്‍ അറിയുന്നത്,' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :