മലകയറാനെത്തിയ മനിതി സംഘത്തിന് മാവോയിസ്റ്റ് ബന്ധമോ ?

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (14:02 IST)
ശബരിമലയിൽ പ്രതിഷേധങ്ങൾ ശാന്തമായതാണ്. എന്നാൽ സ്ത്രീകൾ മലകയറാൻ എത്തിയതോടെ സ്ഥിതി വീണ്ടും പഴയതുപോലെയായി, കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും എത്തി ഒന്നിച്ച് മലകയറൻ മനിതി എന്ന സംഘടന ശ്രമിച്ചതോടെ വീണ്ടും പ്രതിഷേധ ഭൂമിയായി മാറി.

പ്രതിഷേധങ്ങൾ വർധിക്കാൻ തുടങ്ങിയതോടെ പൊലീസ് ഇടപെട്ട് വനിതകളെ ശബരിമലയിൽനിന്നും മടക്കിയയച്ചു. എന്നാൽ വീണ്ടും ശബരിമല കയറാൻ തങ്ങൾ എത്തും എന്ന് പ്രഖ്യാപിച്ചാണ് സ്ത്രീകൾ ശബരിമലയിൽനിന്നും മടങ്ങിയിരിക്കുന്നത്.

മനിതി ശബരിമലയിൽ എത്തിയതോടെ ബി ജെ പി നേതാക്കൾ ഉന്നയിച്ച പ്രധാന വാദം ശബരിമല കയറാൻ എത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവർ മാവോയിസ്റ്റുകളാണെന്നും, മനിതി സംഘടനക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്നുമാണ്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാണ് ഈ ആരോപണവുമാ‍യി രംഗത്തെത്തിയിരിക്കുന്നത്.

ഇടതുപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിലാണ് ഇവർ ശബരിമല കയറനെത്തിയത് എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. എന്നാൽ ഇവർക്ക് ബി ജെ പി സഹായം ഉണ്ടെന്നും ശബരിമലയിൽ മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനായി ബി ജെ പിയാണ് വനിതകളെ ശബരിമലയിലെത്തിച്ചത് എന്ന് മറുവാദവും ഉയർന്നിട്ടുണ്ട്.

പരസ്‌പരം അരോപണങ്ങളും പ്രത്യാരോപണങ്ങളും, അക്രമങ്ങളും പ്രതിഷേധങ്ങളും, ഉണ്ടാകുന്നതല്ലാതെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാനാവുന്നില്ല എന്നതാണ് വസ്തുത. ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകളുടെ മേൽ ഏതെങ്കിലും ലേബലുകൾ അടിച്ചേൽപ്പിച്ച് സുരക്ഷ നൽകുന്നതിൽനിന്നും പൊലീസും പിൻ‌വാങ്ങുകയാണ്. ശബരിമല വിഷയത്തിൽ സംസ്ഥാനത്താകമാനം രൂപപ്പെടുന്ന വർഗീയ ദ്രുവീകരണം ചെറുക്കാൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്നും കണക്കാക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :