ഭാര്യയുടെ സ്നേഹം നഷ്ടപ്പെടുമെന്ന ഭയം; പത്ത് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്, പട്ടാമ്പി സ്വദേശിക്ക് ജീവപര്യന്തം വിധിച്ച് കോടതി

Last Modified ശനി, 17 ഓഗസ്റ്റ് 2019 (14:45 IST)
ഭാര്യയുടെ സ്നേഹം നഷ്ടപ്പെടാൻ മകൾ കാരണമാകുമെന്ന് കരുതി പത്ത് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിനു ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര കിലക്കേതില്‍ വീട്ടില്‍ ഇബ്രാഹിം(37) ആണ് മകളെ കൊലപ്പെടുത്തിയത്. 2011 നവംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയ്ക്ക് തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടുമോ എന്ന പേടിയിലാണ് താൻ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.

ജനിച്ചത് പെണ്‍കുഞ്ഞായതിനാല്‍ ഭാര്യയുടെ സ്നേഹം നഷ്ടമാവുമെന്ന് പറഞ്ഞ് ഇയാള്‍ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ ഇയാള്‍ കൊലപ്പെടുത്തിയത്.

രണ്ട് ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്.
പിഴയായി വിധിച്ച തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും, ശിശു സംരക്ഷണ വകുപ്പ് പ്രകാരം ആറ് മാസത്തെ കഠിന തടവും അനുഭവിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :