അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വർഷം; മുഴുവന്‍ പ്രതികളേയും പിടികൂടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അച്ഛന്‍

Last Modified ചൊവ്വ, 25 ജൂണ്‍ 2019 (12:03 IST)
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് ആയിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അഭി കൊല്ലപ്പെട്ടിട്ട് ഒരു വർഷമാവുകയാണ്. എന്നിട്ടും സംഭവത്തിൽ പ്രതികളെ പിടി കൂടാത്തതിൽ പ്രതിഷേധമറിയിച്ച് കുടുംബം രംഗത്ത്.

മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു വര്‍ഷമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാനായില്ലെന്നും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ പറഞ്ഞു.

അഭിമന്യുവിനെ കുറിച്ചുള്ള നാന്‍ പെറ്റ മകന്‍ എന്ന സിനിമയെ കുറിച്ച് മന്ത്രി എം.എം മണി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു താഴെ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടു. അഭിമന്യു മരിച്ച് ഒരു വര്‍ഷം ആകാറായി. ചില പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടം വരെയായി എന്നറിയില്ല. പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്നായിരുന്നു കമന്റ്.

2018 ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ, അഭിമന്യുവിനെ കൊലപ്പെടുത്തിയ ആളെ മാത്രം ഇതുവരെയായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :