MS Dhoni: കാഞ്ഞ ബുദ്ധി തന്നെ ! പതിരാനയ്ക്ക് 16-ാം ഓവര്‍ എറിയാന്‍ പറ്റില്ലെന്ന് അംപയര്‍മാര്‍, സിംപിളായി കാര്യം നടത്തി ധോണി

നിര്‍ണായകമായ 16-ാം ഓവര്‍ മതീഷ പതിരാനയെ കൊണ്ട് എറിയിക്കാനായിരുന്നു ധോണിയുടെ തീരുമാനം

രേണുക വേണു| Last Modified ബുധന്‍, 24 മെയ് 2023 (08:31 IST)

MS Dhoni: ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ഐപിഎല്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്‍ ചരിത്രത്തില്‍ പത്താം തവണയാണ് ചെന്നൈ ഫൈനലില്‍ എത്തുന്നത്. നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ചില കിടിലന്‍ തീരുമാനങ്ങളാണ് ഗുജറാത്തിനെതിരെ ചെന്നൈ ജയിക്കാന്‍ കാരണമെന്ന് ആരാധകര്‍ പറയുന്നു. ചെപ്പോക്കില്‍ ധോണി നടത്തിയ ബൗളിങ് റൊട്ടോഷന്‍ ഗുജറാത്ത് ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കുന്നതായിരുന്നു. മാത്രമല്ല കളിക്കിടെ ചില വിവാദ സംഭവങ്ങളും അരങ്ങേറി.

നിര്‍ണായകമായ 16-ാം ഓവര്‍ മതീഷ പതിരാനയെ കൊണ്ട് എറിയിക്കാനായിരുന്നു ധോണിയുടെ തീരുമാനം. എന്നാല്‍ ഇതിനു അംപയര്‍മാര്‍ അനുവദിച്ചില്ല. കാരണം ആ സമയത്ത് പതിരാന ഡഗ്ഔട്ടില്‍ നിന്ന് മൈതാനത്തേക്ക് തിരിച്ചെത്തിയിട്ടേയുള്ളൂ. ആദ്യ ഓവര്‍ എറിഞ്ഞതിനു ശേഷം പതിരാന ഫീല്‍ഡ് വിട്ടിരുന്നു. പിന്നീട് 16-ാം ഓവര്‍ വരെ താരം ബ്രേക്ക് എടുത്തു. ഒരിക്കല്‍ ഫീല്‍ഡ് വിട്ട താരം തിരിച്ചെത്തി ഒന്‍പത് മിനിറ്റെങ്കിലും ഫീല്‍ഡില്‍ നിന്ന ശേഷം മാത്രമേ പന്തെറിയാന്‍ അനുവാദമുള്ളൂ. പതിരാന ഫീല്‍ഡിലേക്ക് തിരിച്ചെത്തിയിട്ട് ഒന്‍പത് മിനിറ്റ് ആയിട്ടുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് 16-ാം ഓവര്‍ പതിരാനയ്ക്ക് എറിയാന്‍ സാധിക്കില്ലെന്ന് അംപയര്‍മാര്‍ തീരുമാനമെടുത്തത്.

അതേസമയം, പതിരാനയ്ക്ക് തന്നെ 16-ാം ഓവര്‍ നല്‍കണമെന്ന നിര്‍ബന്ധത്തിലായിരുന്നു ധോണി. അല്ലെങ്കില്‍ മത്സരഫലം മറ്റൊന്നാകുമെന്ന് ധോണിക്ക് അറിയാം. ഏകദേശം നാല് മിനിറ്റോളം ധോണി അംപയര്‍മാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഈ നാല് മിനിറ്റും പതിരാന ധോണിക്കൊപ്പം ഫീല്‍ഡില്‍ ഉണ്ടായിരുന്നു. അംപയര്‍മാരുമായി അത്ര നേരം സംസാരിച്ചു നിന്നത് ധോണിയുടെ കൂര്‍മ്മബുദ്ധി ആയിരുന്നു. നാല് മിനിറ്റോളം അംപയര്‍മാരുമായി തര്‍ക്കിച്ചതോടെ പതിരാന ഫീല്‍ഡില്‍ എത്തിയിട്ട് ഒന്‍പത് മിനിറ്റ് തികഞ്ഞു. ഒന്‍പത് മിനിറ്റ് ആയല്ലോ, ഇനി പതിരാനയ്ക്ക് എറിയാമല്ലേ..എന്നായി ധോണി. ഒടുവില്‍ അംപയര്‍മാര്‍ക്കും സമ്മതിക്കേണ്ടി വന്നു.രില്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :