2007 ടി 20 ലോകകപ്പ് ഫൈനല്‍; അന്ന് അവസാന ഓവര്‍ എറിഞ്ഞ ജോഗിന്ദര്‍ ശര്‍മ ഇപ്പോള്‍ എവിടെയാണ്?

ഇന്ത്യയ്ക്ക് വേണ്ടി ജോഗിന്ദര്‍ ശര്‍മയായിരുന്നു അവസാന ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്ത് വൈഡ് ആയി

രേണുക വേണു| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (15:14 IST)

2007 സെപ്റ്റംബര്‍ 24 നാണ് മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ പ്രഥമ ടി 20 ലോകകപ്പ് കിരീടം ചൂടിയത്. പാക്കിസ്ഥാനെതിരായ ഫൈനലിന്റെ ഓരോ നിമിഷവും നാടകീയമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്റെ തുടക്കം പാളി. 77 ന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാനെ പിന്നീട് വിജയപ്രതീക്ഷയിലേക്ക് എത്തിച്ചത് മിസ്ബ ഉള്‍ ഹഖ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ്. ഒടുവില്‍ ഒരു വിക്കറ്റ് ശേഷിക്കെ ആറ് പന്തില്‍ 13 റണ്‍സ് ജയിക്കാന്‍ വേണം എന്ന അവസ്ഥയായി.

ഇന്ത്യയ്ക്ക് വേണ്ടി ജോഗിന്ദര്‍ ശര്‍മയായിരുന്നു അവസാന ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്ത് വൈഡ് ആയി. പിന്നീട് ആറ് പന്തില്‍ 12 റണ്‍സ് ജയിക്കാന്‍ വേണം എന്ന സാഹചര്യമായി. തൊട്ടടുത്ത പന്തില്‍ മിസ്ബ ഉള്‍ ഹഖ് ജോഗിന്ദറിനെ അതിര്‍ത്തി കടത്തി. പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ് കൂടി. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ജോഗിന്ദറിനെ വീണ്ടും സിക്സ് പായിക്കാന്‍ ശ്രമിച്ച മിസ്ബ പുറത്തായി. മലയാളി താരം എസ്.ശ്രീശാന്തിന്റെ കൈയില്‍ ആ പന്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. പ്രഥമ ടി 20 കിരീടം ജയിച്ച ഇന്ത്യ മൈതാനത്ത് ആഘോഷനൃത്തം ചെയ്തു. ജോഗിന്ദര്‍ ശര്‍മയും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

കിരീട നേട്ടത്തിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അന്ന് ഇന്ത്യയ്ക്കായി അവസാന ഓവര്‍ എറിഞ്ഞ ജോഗിന്ദര്‍ ശര്‍മ എവിടെയാണ്? ഹരിയാന പൊലീസിലെ ഉദ്യോഗസ്ഥനാണ് ജോഗിന്ദര്‍ ഇപ്പോള്‍. ഡി.എസ്.പി. ജോഗിന്ദര്‍ ശര്‍മയുടെ യൂണിഫോമിലുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :