ഡിആർഎസിലെ എക്കാലത്തേയും വലിയ അബദ്ധം!! കോലിക്കെതിരെ രൂക്ഷവിമർശനം

അഭിറാം മനോഹർ| Last Modified ശനി, 29 ഫെബ്രുവരി 2020 (10:43 IST)
2020 മുതൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്. ന്യൂസിലൻഡ് പര്യടനമാരംഭിച്ചശേഷം നഷ്ടപ്പെട്ട ഫോമാണ് നേരത്തെ വിമർശനങ്ങൾ വിളിച്ചുവരുത്തിയതെങ്കിൽ നിർണായകമായ രണ്ടാം ടെസ്റ്റിലെ നഷ്ടപ്പെടുത്തിയ റിവ്യൂ അവസരമാണ് ഇപ്പോൾ കോലിക്കെതിരായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്. മത്സരത്തിൽ വെറും മൂന്ന് റൺസ് എടുത്ത ഇന്ത്യൻ നായകൻ ടിം സോത്തിയുടെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

മത്സരത്തിൽ താൻ ഔട്ടായ തീരുമാനം ഡിആർഎസ് വഴി റിവ്യൂ കൊടുത്തതാണ് ഇപ്പോൾ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.ഔട്ടാണെന്ന് ഉറപ്പായിട്ടും തീരുമാനത്തിനെതിരേ ഡിആര്‍എസ് വിളിച്ചതോടെ കോലിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ടീമിന് ഉപകാരപ്പെടുമായിരുന്ന ഒരു റിവ്യൂവാണ് കോലിയുടെ നടപടി കാരണം നഷ്ടമായതെന്നും ടീമിനേക്കാൾ സ്വന്തം വിക്കറ്റിന് പ്രാധാന്യം നൽകുന്ന സ്വാർഥനാണ് കോലിയെന്നുമാണ് പലരും പറയുന്നത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്നിരുന്ന പൂജാരയോട് പോലും അഭിപ്രായം ചോദിക്കാതെയുള്ള കോലിയുടെ തീരുമാനത്തെയാണ് പല ആരാധകരും ചോദ്യം ചെയ്യുന്നത്.

ഔട്ടാണെന്ന് 100 ശതമാനം ഉറപ്പായിരുന്നിട്ടു കൂടി കോലി എന്തിനു റിവ്യു നഷ്ടപ്പെടുത്തി എന്നതാണ് ആരാധകരുടെ മറ്റൊരു ചോദ്യം. ഡിആർഎസ് പരിശോധിച്ചു കൊണ്ടുള്ള കോലിയുടെ റിവ്യൂ അപേക്ഷകൾക്ക് മോശം റെക്കോർഡാണ് ഇതുവരെയുള്ളത്. ടെസ്റ്റിൽ നായകനായി 11 തവണ റിവ്യൂ വിളിച്ചതിൽ ഒമ്പതിലും അംപയറുടെ തീരുമാനമായിരുന്നു ശരി. രണ്ടെണ്ണത്തില്‍ മാത്രമാണ് കോലിക്ക് അനുകൂലമായ തീരുമാനം വന്നിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :