രോഹിത്തിൻ്റെ സെഞ്ചുറി 1100 ദിവസങ്ങൾക്ക് ശേഷം, ലോകകപ്പിന് മുന്നെ ഫോമിലേക്ക് തിരികെയെത്തി ഇന്ത്യൻ നായകൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (15:52 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറെ കാലമായി ചർച്ചയായ ഒന്നായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ സെഞ്ചുറി വരൾച്ച. കൊവിഡിനെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫോം തിരികെ പിടിക്കാൻ കഷ്ടപ്പെട്ട വിരാട് കോലി നീണ്ട ഇടവേളയ്ക്ക് ശേഷം ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ ടി20 സെഞ്ചുറിയോടെയാണ് തിരികെ ഫോമിലേക്ക് മടങ്ങിയെത്തിയത്.

ഇക്കാലയളവിൽ കോലിയെ പോലെ തന്നെ ഇന്ത്യൻ നായകൻ രോഹിത്ത് ശർമയും സെഞ്ചുറി വരൾച്ചയിലായിരുന്നുവെന്നത് ആളുകൾ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഈ വർഷത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ 2020ന് ശേഷം തനിക്ക് അകന്ന സെഞ്ചുറി നേട്ടം തിരികെപിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ. 2021 സെപ്റ്റംബർ 2ന് അഡലെയ്ഡ് ഓവലിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു രോഹിത് അവസാനമായി സെഞ്ചുറി സ്വന്തമാക്കിയത്.

എന്നാൽ ഏകദിനത്തിൽ അതിലുമേറെ ഇടവേളയാണ് രോഹിത്തിനുണ്ടായത്. ഇന്ന് ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ സെഞ്ചുറി നേടുന്നതിന് മുൻപ് 2020 ജനുവരി 19ന് ഓസീസിനെതിരെയാണ് രോഹിത് തൻ്റെ അവസാന ഏകദിന സെഞ്ചുറി നേടിയിരുന്നത്. ടി20യിലാകട്ടെ 2018 നവംബർ 6നാണ് രോഹിത് തൻ്റെ അവസാനശതകം കുറിച്ചത്. ലോകകപ്പിന് മാസങ്ങൾ മുൻപെ രോഹിത് ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ആരാധകർക്ക് നൽകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :