എംസിജി പോലുള്ള വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കേണ്ടത് രഹാനെയേയും പുജാരയേയും പോലെ, ഉപദേശവുമായി ഉത്തപ്പ
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് (MCG) പോലുള്ള പരമ്പരാഗതവും വെല്ലുവിളി നിറഞ്ഞതുമായ ടെസ്റ്റ് പിച്ചുകളില്‍ ബാറ്റിംഗ് കൂടുതല്‍ ദുഷ്‌കരമാകുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെ ഇത്തരം പിച്ചുകളില്‍ ബാറ്റര്‍മാര്‍ സ്വീകരിക്കേണ്ടത് പരമ്പരാഗതമായ ബാറ്റിംഗ് സമീപനമാണെന്ന് വ്യക്തമാക്കി റോബിന്‍ ഉത്തപ്പ. ചേതേശ്വര്‍ പുജാരയേയും അജിങ്ക്യ രഹാനെയെയും പോലെ ക്ഷമയുള്ള ടെസ്റ്റ് ബാറ്റിംഗ് ശൈലി ടീം സ്വീകരിക്കണമെന്നാണ് ഉത്തപ്പയുടെ നിലപാട്.
ആഷസ് പരമ്പരയിലെ എംസിജി വിക്കറ്റ് കളിക്കാനാവാത്തത് എന്ന ആരോപണങ്ങളെയും ഉത്തപ്പ തള്ളികളഞ്ഞു. ശരിയായ സമീപനം സ്വീകരിച്ചാല്‍ 230-250 റണ്‍സ് പോലും മത്സരക്ഷമമായ സ്‌കോറാണെന്നും സമയമെടുത്ത് കളിക്കാനുള്ള മാനസികസമീപനമാണ് ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റര്‍മാര്‍ക്ക് വേണ്ടതെന്നും ഉത്തപ്പ പറഞ്ഞു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ വിജയത്തില്‍ പ്രധാനികളായെ അജിങ്ക്യ രഹാനെ, ചെതേശ്വര്‍ പുജാര എന്നിവരുടെ രീതിയാണ് ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് അടക്കമുള്ള താരങ്ങള്‍ ഇത്തരം പിച്ചുകളില്‍ നടത്തേണ്ടതെന്നും ഉത്തപ്പ പറഞ്ഞു.