കൂടുതല്‍ പരീക്ഷണങ്ങള്‍ക്കില്ല ! ഏകദിന ലോകകപ്പില്‍ ആദ്യ ആറ് നമ്പറുകളില്‍ ബാറ്റ് ചെയ്യുക ഇവര്‍; സഞ്ജുവും സൂര്യയും ഇഷാനും ബാക്കപ്പ്

രേണുക വേണു| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (12:20 IST)

ഏകദിന ലോകകപ്പില്‍ ആദ്യ ആറ് നമ്പറുകളില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുക ആരൊക്കെയെന്ന് ഏറെക്കുറെ ഉറപ്പിച്ച് ഇന്ത്യ. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കൊന്നും ഇനി ഇന്ത്യ തയ്യാറല്ല. മുതിര്‍ന്ന താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ഇന്ത്യയുടെ പ്ലേയിങ് ഇലവനെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരായി തുടരും. വിരാട് കോലി മൂന്നാമനായും ശ്രേയസ് അയ്യര്‍ നാലാമനായും ബാറ്റ് ചെയ്യാനെത്തും. അഞ്ചാം നമ്പറില്‍ കെ.എല്‍.രാഹുലിനാണ് സാധ്യത. പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയിരിക്കും രാഹുല്‍. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ആറാമനായി എത്തുക.

ഈ ആറ് പേരില്‍ ശ്രേയസ് അയ്യരുടെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്ക് ഇപ്പോള്‍ സംശയമുള്ളത്. ലോകകപ്പ് ആകുമ്പോഴേക്കും ശ്രേയസ് പൂര്‍ണമായി പരുക്കില്‍ നിന്ന് മുക്തനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ശ്രേയസ് അയ്യര്‍ ലോകകപ്പ് കളിക്കാന്‍ സജ്ജമല്ലെങ്കില്‍ പകരം സൂര്യകുമാര്‍ യാദവിനെയോ സഞ്ജു സാംസണെയോ പരിഗണിക്കും. രാഹുലിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമില്‍ ഇടംപിടിക്കും.

രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി പരിഗണിക്കുന്നത്. ഇതില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ കൂടുതല്‍ സാധ്യത ജഡേജ തന്നെയാണ്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ് എന്നിവരെ പരിഗണിക്കും. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളിങ് യൂണിറ്റില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇടം പിടിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :