ബുമ്രയിലൂടെ തിരിച്ചുവരവിന് ശ്രമിച്ച് ഇന്ത്യ, തടസമായി ബെയർസ്റ്റോയും റൂട്ടും: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (21:55 IST)
അടിയും തിരിച്ചടിയുമായി ക്രിക്കറ്റിൻ്റെ എല്ലാ സൗന്ദര്യവും ഒപ്പിയെടുത്ത് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ അവസാന മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. കളിയിലെ ആധിപത്യം മാറിമറിയുമ്പോൾ ആരായിരിക്കും വിജയിക്കുക എന്നതറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ആദ്യ പകുതിയിൽ ഇന്ത്യൻ ആധിപത്യം


ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ ഉയർത്തിയ 416 എന്ന സ്കോറിന് ഇംഗ്ലണ്ടിനെ മറുപടി 284ൽ ഒതുങ്ങിയെങ്കിലും പന്തിന് മറുപടിയായി ബെയർസ്റ്റോയിലൂടെ തിരിച്ചടിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. തുടർന്ന് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ ലഭിച്ചെങ്കിലും രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യയെ 245 എന്ന സ്കോറിലേക്ക് ഒതുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു.

66 റൺസുമായി ചേതേശ്വർ പുജാരയും 57 റൺസുമായി ആദ്യ ഇന്നിങ്ങ്സിലെ ഹീറോ റിഷഭ് പന്തുമായിരുന്നു ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
245 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ഒന്നര ദിവസം ശേഷിക്കെ 378 എന്ന ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. എന്നാൽ സമനില വേണ്ടെന്ന മനോഭാവവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർമാരുടെ പ്രകടനത്തോടെ കളി ഇംഗ്ലണ്ടിൻ്റെ വരുതിയിലാകുന്നതാണ് പിന്നീട് കാണാനായത്.

കളി തിരികെ പിടിച്ച് ഇംഗ്ലണ്ട്, ബുമ്രയിലൂടെ ഇന്ത്യൻ മറുപടി


ആദ്യ വിക്കറ്റിൽ 107 റൺസ് നേടിയെങ്കിലും തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. മികച്ച ഫോമിൽ ബാറ്റ് ചെയ്ത ജാക് ക്രൗളിയെ (47) വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോൾ ഒലി പോപ്പിനെ നിലയുറപ്പിക്കും മുൻപെ ബുമ്ര തിരിച്ചയച്ചു. അലെക്സ് ലീ റൺ ഔട്ട് കൂടിയായതോടെ ഇംഗ്ലണ്ട് പതറി.

എന്നാൽ ഇംഗ്ലണ്ട് ടീമിൻ്റെ നെടുന്തൂണായ മുൻ നായകൻ ജോ റൂട്ടും കഴിഞ്ഞ ഇന്നിങ്ങ്സിലെ ഹീറോ ജോണി ബെയർസ്റ്റോയും ശക്തമായി ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റിന് 179 റൺസെന്ന നിലയിലാണ്. 46 റൺസുമായി ജോറൂട്ടും 24 റൺസുമായി ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :