ഇങ്ങനെ പേടിക്കണോ മോനെ, 2 ഷോട്ട് അടിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നില്ലേ ? പടിക്കലിനെതിരെ ആരാധകർ

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഏപ്രില്‍ 2023 (13:35 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ രാജസ്ഥാൻ്റെ തോൽവിയിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനെതിരെ ആരാധകർ. മത്സരത്തിൽ 26 പന്തുകളിൽ 21 മാത്രം നേടിയ ദേവ്ദത്തിൻ്റെ ഇന്നിങ്ങ്സാണ് രാജസ്ഥാൻ്റെ തോൽവിയിൽ നിർണായകമായത്. വെറും 80.77 സ്ട്രൈക്ക്റേറ്റിലാണ് താരം ഇന്നലെ ബാറ്റ് ചെയ്തത്.

മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാരായി ഇറങ്ങിയ അശ്വിനെയും യശ്വസി ജയ്സ്വാളിനെയും രാജസ്ഥാന് നഷ്ടമായിരുന്നു. ജോസ് ബട്ട്‌ലർ കൂടി പുറത്തായതോടെ റൺറേറ്റ് പിന്നോട്ട് പോകാതെ നോക്കേണ്ടതിൻ്റെ ഉത്തരവാദിത്വം കൂടി നായകൻ സഞ്ജു സാംസണിൻ്റെ തോളിലായി. ഒരു ഭാഗത്ത് ദേവ്ദത്ത് പന്തുകൾ തിന്നാൽ കൂടി തുടങ്ങിയതോടെ സമ്മർദ്ദത്തിലാവുകയും കൂറ്റൻ അടിക്ക് ശ്രമിച്ച് ഔട്ടാവുകയും ചെയ്തു.

സഞ്ജുവിന് ശേഷം ഇറങ്ങിയ റിയാൻ പരാഗും,ഷിമ്റോൺ ഹെറ്റ്മേയറും യുവതാരമായ ധ്രുവ് ജുറലുമെല്ലാം മികച്ച പ്രകടനത്തോടെ റൺ ഉയർത്താൻ ശ്രമിച്ചപ്പോഴും ഒരറ്റത്ത് ഉറച്ച് നിൽക്കാൻ ശ്രമിച്ച ദേവ്ദത്ത് മത്സരത്തിൽ ഒരു ബൗണ്ടറി മാത്രമാണ് ആകെ നേടിയത്. റോയൽസ് 5 റൺസിന് മാത്രം തോൽവി വഴങ്ങിയ മത്സരത്തിൽ ദേവ്ദത്ത് 100 സ്ട്രൈക്ക്റേറ്റിലെങ്കിലും ബാറ്റ് ചെയ്തിരുന്നെങ്കിലും വിജയിക്കാമായിരുന്നു.

ഇതോടെ പടിക്കൽ എന്നല്ല ദേവ്ദത്ത് പേടിക്കൽ എന്നാണ് താരത്തെ വിളിക്കേണ്ടതെന്ന് രാജസ്ഥാൻ ആരാധകർ പറയുന്നു. വിക്കറ്റ് നഷ്ടമാകുമോ എന്ന പേടിയിലാണ് ഓരോ ഷോട്ടും ദേവ്ദത്ത് കളിക്കുന്നതെന്നും ഇത്തരം താരങ്ങളെ ടീമിൽ നിന്നും മാറ്റി നിർത്താൻ സഞ്ജു മടിക്കരുതെന്നും ആരാധകർ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :