1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Angelo Mathews dismissed without facing any ball timed out Rule

ഒരു പന്ത് പോലും നേരിടാതെ ആഞ്ചലോ മാത്യുസ് ഔട്ട് ! നേരം വൈകിയതിന് എട്ടിന്റെ പണി; ലോകകപ്പില്‍ വിചിത്രമായ പുറത്താകല്‍ (വീഡിയോ)

ബംഗ്ലാദേശ് നായകന്‍ ഷാക്കിബിനോടും അംപയര്‍മാരോടും ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയ കാരണമാണ് വൈകുന്നതെന്ന് മാത്യുസ് പറഞ്ഞു

Angelo Mathews dismissed without facing any ball timed out Rule
ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെ വിചിത്രമായ പുറത്താകല്‍. ഒരു പന്ത് പോലും നേരിടാതെ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യുസാണ് പുറത്തായത്. ആറാമനായാണ് മാത്യുസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ഒരു താരം പുറത്തായ ശേഷം രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്തി പന്ത് നേരിടണമെന്നാണ് നിയമം. മാത്യുസ് മൂന്ന് മിനിറ്റിലേറെ സമയമാണ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ എടുത്തത്. ഇതേ തുടര്‍ന്നാണ് ഒരു പന്ത് പോലും നേരിടാതെ മാത്യുസ് പുറത്തായത്. 'ടൈംഡ് ഔട്ട്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അത് മാറ്റാനാണ് മാത്യുസ് കൂടുതല്‍ സമയം എടുത്തത്. ടൈംഡ് ഔട്ടില്‍ പുറത്തായ മാത്യുസ് പിന്നീട് ഹെല്‍മറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്ക് കയറിപ്പോയി. 
 
സമരവിക്രമയുടെ വിക്കറ്റിനു ശേഷമാണ് മാത്യുസ് ക്രീസിലെത്തിയത്. ആദ്യ പന്ത് നേരിടാനായി ഗാര്‍ഡ് എടുക്കുന്ന സമയത്താണ് ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയ കാര്യം മാത്യുസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പുതിയ ഹെല്‍മറ്റ് കൊണ്ടുവരാന്‍ മാത്യുസ് ആവശ്യപ്പെട്ടു. പുതിയ ഹെര്‍മറ്റ് ധരിച്ച് ബാറ്റിങ്ങിനായി തയ്യാറെടുക്കുന്ന സമയത്ത് 'ടൈംഡ് ഔട്ട്' നിയമപ്രകാരം മാത്യുസിനെ പുറത്താക്കുകയായിരുന്നു. 
 
ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ അപ്പീല്‍ ചെയ്തതു കൊണ്ടാണ് അംപയര്‍മാര്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബാറ്റര്‍ ക്രീസിലെത്താന്‍ വൈകിയാല്‍ ടൈംഡ് ഔട്ട് നിയമപ്രകാരം അപ്പീല്‍ ചെയ്യാന്‍ എതിര്‍ ടീമിന് സാധിക്കും. ബംഗ്ലാദേശ് അപ്പീല്‍ ചെയ്തതോടെ അംപയര്‍മാര്‍ ടൈംഡ് ഔട്ട് നിയമത്തിന്റെ പരിധിയില്‍ ആഞ്ചലോ മാത്യുസ് എത്ര സമയമെടുത്തു എന്ന കാര്യം പരിശോധിച്ചു. മൂന്ന് മിനിറ്റില്‍ കൂടുതല്‍ സമയം എടുത്തെന്ന് വ്യക്തമായതോടെ മാത്യുസ് ഔട്ടാണെന്ന് അംപയര്‍മാര്‍ വിധിച്ചു. 

 
ബംഗ്ലാദേശ് നായകന്‍ ഷാക്കിബിനോടും അംപയര്‍മാരോടും ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയ കാരണമാണ് വൈകുന്നതെന്ന് മാത്യുസ് പറഞ്ഞു. ഇവര്‍ക്കെല്ലാം മാത്യുസ് സ്ട്രാപ്പ് പൊട്ടിയ ഹെല്‍മറ്റ് കാണിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ നിയമപ്രകാരം ഔട്ട് തന്നെയാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അംപയര്‍മാര്‍ വിധിയെഴുതി. ഹെല്‍മറ്റ് വലിച്ചെറിഞ്ഞാണ് ഒടുവില്‍ മാത്യുസ് ഡ്രസിങ് റൂമിലേക്ക് കയറിപ്പോയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
2003,2015,2019 ആവർത്തിക്കാൻ സാധ്യത, ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി മുൻ പാക് നായകൻ