ധോണി ഒരു അധികപ്പറ്റോ? ഒന്നും അവസാനിച്ചിട്ടില്ല

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 19 മാര്‍ച്ച് 2020 (16:48 IST)
ഇന്ത്യൻ താരമായ മഹേന്ദ്രസിംഗ് ധോണി ഐ പി എല്ലിലൂടെ ടീമിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ, കൊറോണ വില്ലനായതോടെ താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഇനിയുള്ള
നാളുകൾ ആശങ്കയിലാണ്. ധോണിയുടെ ഭാവിയെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുയാണ് മുന്‍ ടെസ്റ്റ് ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനുമായ വസീം ജാഫര്‍.

ധോണി തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടാണ്. ധോണിയെ ഒഴിവാക്കാൻ ഒരു തരത്തിലും കഴിയില്ല. വിക്കറ്റ് കീപ്പറായി അദ്ദേഹം കളിച്ചാല്‍ അത് കെഎല്‍ രാഹുലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. റിഷഭ് പന്തിനെ ബാറ്റ്സ്മാൻ ആയിട്ട് ടീമിൽ നിർത്താമല്ലോ എന്നാണ് വസീം ചോദിക്കുന്നത്.

അതേസമയം, ധോണിയെ ഇനി ഇന്ത്യൻ ടീ‍മിന് വേണ്ടെന്ന നിലപാടിലാണ് മുൻ‌താരമായ വീരേന്ദ്ര സെവാഗ്. ധോണി ടീമിലേക്ക് മടങ്ങിയെത്തുകയാണെങ്കിൽ ഏത് പൊസിഷനിലാണ് ധോണിയെ കളിപ്പിക്കാനാവുക എന്നാണ് സേവാഗ് ചോദിക്കുന്നത്. കെ എൽ രാഹുൽ മികച്ച ഫോമിലാണുള്ളത് കൂടാതെ പന്തും ടീമിലുണ്ട്. ഇവരെ മാറ്റേണ്ട കാര്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും സേവാഗ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ധോണി ടീമിന് അധികപ്പറ്റായി മാറുമെന്നും സെവാഗ് അഭിപ്രായപ്പെട്ടിരുന്നു.

ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും അതു ധോണിയെ ബാധിക്കില്ലെന്നും അദ്ദേഹം ടീമില്‍ തിരിച്ചെത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും കഴിഞ്ഞ ദിവസം മുന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമാക്കിയിരുന്നു. ധോണിയെപ്പോലൊരാള്‍ക്കു ടീമിലേക്കു മടങ്ങി വരാന്‍ ഐപിഎല്ലിന്റെ സഹായം ആവശ്യമില്ലെന്നാണ് ചോപ്രയുടെ അഭിപ്രായം.

ലോകകപ്പിലെ ന്യൂസിലൻഡിനെതിരായ സെമി മത്സരത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കുന്ന ധോണിക്ക് ടീമിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ ഐപിഎല്ലിൽ പ്രകടനമികവ് തെളിയിക്കേണ്ടതായുണ്ട്. എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ധോണിക്ക് ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കുകയുള്ളു എന്നതായിരുന്നു ഇത്രയും നാളുള്ള റിപ്പോർട്ട്. ധോണി ഇതിനായി നെറ്റ്സിൽ പരിശീലനവും നടത്തിയിരുന്നു. ഇതോടെ ആരാധകരും പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഈ പ്രതീക്ഷയാണ് കൊവിഡ് 19 തകർത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :