കൊവിഡ് 19 ജാഗ്രതാ പോർട്ടലിന് ഒരു കോടി സന്ദർശകർ

കോഴിക്കോട്| എകെജെ അയ്യര്‍| Last Modified ബുധന്‍, 22 ജൂലൈ 2020 (15:01 IST)
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ ടി മിഷനും സംയുക്തമായി ആരംഭിച്ച കോവിഡ് 19 ജാഗ്രത അപ്ലിക്കേഷനു ഒരു കോടി സന്ദർശകർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകർച്ചവ്യാധി മാനേജ്‌മെന്റ്
സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ.

കോവിഡ്
ആദ്യ കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ച ഘട്ടത്തിൽ മാർച്ച് 19 നാണ് കോവിഡ് 19 ജാഗ്രത അപ്ലിക്കേഷൻ കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവർത്തനക്ഷമമാക്കിയത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി ഏറ്റെടുത്തു. ഹോം ക്വാറന്റയിനിൽ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികൾ സമർപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഓൺലൈൻ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷൻ വിപുലീകരിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകളെ തിരികെ കൊണ്ടുവരാനുള്ള ട്രാവൽ പാസ്സ് സംവിധാനവും സർക്കാർ നിർദേശാനുസരണം അപ്ലിക്കേഷനിൽ ഉൾപ്പെടുത്തി. റൂം ക്വാറന്റയിനിലുള്ളവരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കോവിഡ് കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, പരാതി പരിഹാരം, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സമഗ്രമായ പകർച്ചവ്യാധി മാനേജുമെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :