മകന് അവസരം ചോദിക്കാനെത്തി ഒടുവില്‍ പ്രദീപ് നടനായി; കോട്ടയം പ്രദീപ് അഭിനയലോകത്ത് എത്തുന്നത് ഇങ്ങനെ

രേണുക വേണു| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (09:23 IST)

കോട്ടയം പ്രദീപ് അഭിനയ ലോകത്ത് എത്തുന്നത് മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥ പോലെയല്ല. എല്ലാം ആകസ്മികമായിരുന്നു. മകന് അഭിനയിക്കാന്‍ അവസരം ചോദിച്ച് പോയ പ്രദീപ് ഒടുവില്‍ അഭിനേതാവാകുകയായിരുന്നു. 'അവസ്ഥാന്തരങ്ങള്‍' എന്ന ടെലി സീരിയലില്‍ അഭിനയിക്കാന്‍ ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന വാര്‍ത്ത കണ്ടാണ് മകനേയും കൂട്ടി പ്രദീപ് ആ സീരിയലിന്റെ സെറ്റിലേക്ക് എത്തിയത്. മകന് ഒരു അവസരം വാങ്ങി കൊടുക്കുക മാത്രമായിരുന്നു പ്രദീപിന്റെ ലക്ഷ്യം. എന്നാല്‍, മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിനു ആ അവസരം നല്‍കിയത്.

ആദ്യം സിനിമാ ക്യാമറയ്ക്ക് മുന്നില്‍ വരുന്നത് 1999 ല്‍ ഐ.വി. ശശി ചിത്രമായ 'ഈ നാട് ഇന്നലെ വരെ' യിലൂടെയാണ്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി.

വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :