നടന്‍ കോട്ടയം പ്രദീപ് ഓര്‍മയായി

രേണുക വേണു| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (08:05 IST)

ചലച്ചിത്ര നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറോളം സിനിമകളില്‍ അഭിനയിച്ച നടനാണ്.

കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് പ്രദീപ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്‍പത് വര്‍ഷമായി നാടകരംഗത്തും സജീവമായിരുന്നു.

കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും കോട്ടയം ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി.

1989 മുതല്‍ എല്‍ഐസി ഉദ്യോഗസ്ഥനായി. 'അവസ്ഥാന്തരങ്ങള്‍' എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നല്‍കിയത്.

ആദ്യം സിനിമാ ക്യാമറയ്ക്ക് മുന്നില്‍ വരുന്നത് 1999 ല്‍ ഐ.വി. ശശി ചിത്രമായ 'ഈ നാട് ഇന്നലെ വരെ' യിലൂടെയാണ്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി.

വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.

ഭാര്യ: മായ, മക്കള്‍ വിഷ്ണു, വൃന്ദ.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :