രേണുക വേണു|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (11:55 IST)
മലയാളികളുടെ പ്രിയപ്പെട്ട
നടി ലെന തന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞതാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ച. വിവാഹമോചനത്തിന് ശേഷം താൻ കൊടൈക്കനാലിൽ വച്ച് മാജിക് മഷ്‌റൂം പരീക്ഷിച്ചതും തുടർന്ന് ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചുമാണ് നടി വെളിപ്പെടുത്തിയത്.
മാജിക് മഷ്റൂം പരീക്ഷിച്ചതിനു ശേഷം താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുടുംബാംഗങ്ങളും അന്നത്തെ ഭർത്താവും മാനസികരോഗമായി തെറ്റിദ്ധരിച്ചുവെന്നും അതിന്റെ ഫലമായി തന്നെ നിർബന്ധപൂർവ്വം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു എന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലായിരുന്നു ലെനയുടെ വെളിപ്പെടുത്തൽ.
"അവർ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അങ്ങനെ എന്റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റത്തിലെ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് എന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു. ഏകദേശം 14 വർഷത്തോളം എനിക്ക് മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു"- ലെന പറഞ്ഞു
ആ സമയത്തുണ്ടായ സാമ്പത്തിക തകർച്ചയും ലെനയെ തളർത്തി. 16 വയസു മുതൽ ജോലി ചെയ്ത് പണം സമ്പാദിച്ചിരുന്ന ലെനയ്ക്ക് തന്റെ 24-ാം വയസ്സിൽ ബാങ്ക് ബാലൻസ് പൂജ്യം ആകുന്നത് കാണേണ്ടി വന്നു എന്നും കടുത്ത വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും
ചെന്നെത്തിയെന്നും താരം പറയുന്നു.
"16 വയസ്സ് മുതൽ അഭിനയിച്ചും ആങ്കറിങ് ചെയ്തും സ്വന്തമായി പണം സമ്പാദിച്ചിരുന്ന എനിക്ക്, 24-ാം വയസ്സിൽ ആദ്യമായി എന്റെ ബാങ്ക് ബാലൻസ് പൂജ്യം ആയി മാറുന്നത് കാണേണ്ടി വന്നു. മരുന്നുകൾ മൂലമുള്ള തളർച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യാ ചിന്തകൾ വരെ യുണ്ടായി. എന്നാലും എനിക്ക് എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്നുണ്ടായിരുന്നു. അന്ന് മരുന്നുകളുടെ പാർശ്വഫലം കാരണം 20 കിലോയോളം ഞാൻ കുറയുകയും ചെയ്തു"- ലെന പറഞ്ഞു.