'ഞങ്ങൾ അയിത്തം കൽപ്പിക്കപ്പെട്ടു പുറത്തുനിൽക്കുന്നു'; എന്തുകൊണ്ടാണ് ഈ അവഗണനയെന്ന് കോട്ടയം നസീർ

മിമിക്രി കലാകാരന്മാരെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും നസീര്‍ പറഞ്ഞു.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (09:11 IST)
മിമിക്രി കലാകാരന്മാരോട് സര്‍ക്കാരിനും കേരള സംഗീത നാടക അക്കാദമിക്കും അയിത്തമാണെന്ന് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍. മിമിക്രി കലാകാരന്മാരെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും നസീര്‍ പറഞ്ഞു.

നടന്‍ മുകേഷ് കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്തായിരുന്നു മിമിക്രിയെ സര്‍ക്കാര്‍ അംഗീകരിച്ചതെന്നും മുകേഷ് സ്ഥാനമൊഴിഞ്ഞതോടെ മിമിക്രി കലാകാരന്മാര്‍ വീണ്ടു സര്‍ക്കാരിന്റെ പരിഗണനയില്‍ നിന്നും പുറത്താക്കപെട്ടെന്നും നസീര്‍ പറഞ്ഞു. ഇത് ദുഖകരമാണെന്ന് കോട്ടയം നസീര്‍ പറഞ്ഞു. എല്ലാ കലാരൂപങ്ങളെയും ബഹുമാനിക്കുന്നവരാണ് മിമിക്രി കലാകാരന്‍മാര്‍. പക്ഷേ, ഞങ്ങളെ അംഗീകരിക്കാന്‍ ആരും തയാറല്ലെന്ന് കോട്ടയം നസീര്‍ പറയുന്നു. വനിതാ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍

മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച്, മിമിക്രി വളരെപ്പെട്ടെന്നാണ് ജനപ്രീതി സ്വന്തമാക്കിയത്. നാട്ടിലായാലും വിദേശത്തായാലും കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ ഒരു വിഭാഗം മിമിക്രിക്കാരാണ്. ഇപ്പോള്‍ ജനകീയ പങ്കാളിത്തമുള്ള മിക്ക പരിപാടികളിലും മിമിക്രിയും അതുമായി ബന്ധപ്പെട്ടവും സുപ്രധാന ഇനമാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പോലും ഞങ്ങളുടെ പ്രോഗ്രാം ഉണ്ടാകും. അനുകരണ കലയിലൂടെ രാഷ്ട്രീയവുമായി അടുത്തു നില്‍ക്കുന്നവരും ഞങ്ങളാണ്. മണ്‍മറഞ്ഞ എത്രയോ പ്രതിഭകള്‍ പുതുതലമുറയുടെ മനസ്സില്‍ ജീവിക്കുന്നതിന് പ്രധാന കാരണം മിമിക്രിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ അവഗണന എന്നു മനസ്സിലാകുന്നില്ല. ഞങ്ങള്‍ അയിത്തം കല്‍പ്പിക്കപ്പെട്ടവരായി പുറത്തു നില്‍ക്കുന്നതിന്റെ കാരണവും അറിയില്ലെന്ന് കോട്ടയം നസീര്‍ പറയുന്നു.

ഞാനടക്കം ഭൂരിപക്ഷം മിമിക്രി കലാകാരന്‍മാരും വലിയ തുക ടാക്‌സ് അടയ്ക്കുന്നവരാണ്. ഇത്രയും ടാക്‌സ് അടയ്ക്കുന്ന മറ്റു വിഭാഗക്കാര്‍ കലാകരന്‍മാരില്‍ കുറവാണ്. ചാനല്‍ പരിപാടികള്‍ക്കൊക്കെ ടാക്‌സ് കഴിച്ചുള്ള തുകയാണ് പ്രതിഫലമായി കിട്ടുക. ഞങ്ങള്‍ തനിയെ പഠിച്ച കല, സ്വന്തമായി അവതരിപ്പിക്കുന്നതിന്റെ പങ്കാണ് സര്‍ക്കാരിന് കൊടുക്കുന്നത്. എന്നിട്ടും ഞങ്ങള്‍ സര്‍ക്കാര്‍ രേഖകള്‍ക്കു പുറത്താണ്. എത്ര ദൗര്‍ഭാഗ്യകരമാണിതെന്നും നസീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :