ലെസ്ബിയന്‍ ആണെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞു, മതംവിട്ടിറങ്ങിയ കരുത്തയായ പെണ്ണ്, 18-ാം വയസ്സില്‍ ആദ്യ വിവാഹം; ബിഗ് ബോസ് മത്സരാര്‍ഥി ജാസ്മിന്‍ എം.മൂസ ആരാണ്?

രേണുക വേണു| Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (09:00 IST)

ബിഗ് ബോസ് സീസണ്‍ 4 ല്‍ എല്ലാവരും ഉറ്റുനോക്കുന്ന മത്സരാര്‍ഥിയാണ് ജാസ്മിന്‍ എം.മൂസ. നരക യാതനകള്‍ക്കിടയില്‍ നിന്ന് അസാമാന്യ പോരാട്ടത്തിലൂടെ ജീവിതം വിജയം നേടിയ ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവര്‍ക്കും സുപരിചിതയാണ്.

കോഴിക്കോട് മുക്കം സ്വദേശിനിയാണ് ജാസ്മിന്‍. 18-ാം വയസ്സിലാണ് മതാചാര പ്രകാരം ജാസ്മിന്‍ ആദ്യ വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് ഈ വിവാഹം നടത്തിയത്. രണ്ടാം വിവാഹബന്ധവും വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്. '18-ാം വയസില്‍ വിവാഹിതയായ ആളാണ് ഞാന്‍. അറക്കാന്‍ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാള്‍ റൂമിലേക്ക് കടന്ന് വന്നപ്പോള്‍ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലോ ഞാന്‍. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികള്‍ക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും. എന്റെ ഭര്‍ത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വര്‍ഷം എന്റെ വീട്ടില്‍ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്‌സിനും അങ്ങനെ തന്നെയായിരുന്നു. ആളുകള്‍ കൂടിയിരുന്ന് മൂന്ന് തലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി,' ജാസ്മിന്‍ പറഞ്ഞു.

21-ാം വയസ്സില്‍ രണ്ടാം വിവാഹം നടത്തി. കന്യകയാണെന്ന് പറഞ്ഞാണ് രണ്ടാം വിവാഹം നടത്തിയത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു എന്നാണ് രണ്ടാം വിവാഹത്തിന് മുന്‍പ് പങ്കാളിയാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍ പറഞ്ഞത്. പക്ഷേ, പിന്നീട് സംഭവിച്ചത് വലിയ ദുരിതങ്ങളായിരുന്നെന്നും ജാസ്മിന്‍ പറയുന്നു. ആദ്യരാത്രി റൂമില്‍ കയറി വന്നപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നില്‍പ്പില്‍ ഫ്രീസ് ആയി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിക്കാന്‍ പറ്റുമെങ്കില്‍ നിന്നാ മതിയെന്ന് പറഞ്ഞ്. എന്റെ കാലുകള്‍ കെട്ടിയിട്ട് അയാള്‍ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു. ആ ഒരു നിമിഷത്തില്‍ തന്നെ ഞാന്‍ മരിച്ചു. കല്യാണം കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഞാന്‍ എന്നെ തന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു. കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ആളായിരുന്നു പുള്ളി. മടുത്ത സമയമായിരുന്നു. പുറത്തുള്ളവര്‍ക്ക് മുന്നില്‍ പെര്‍ഫക്ട് കപ്പിള്‍ ആയിരുന്നു തങ്ങളെന്നും ജാസ്മിന്‍ പറയുന്നു.

പിന്നീട് ഗര്‍ഭിണിയായി. അപ്പോള്‍ കുറച്ച് ഹാപ്പിയായി. ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ചവിട്ടി. ഉമ്മയെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോയി. അപ്പോഴും ആരും ഒന്നും അറിഞ്ഞിരുന്നില്ല. അങ്ങനെ ആശുപത്രിയില്‍ പോയി. സര്‍ജറി ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞു. സര്‍ജറി ചെയ്തില്ലെങ്കില്‍ മരിച്ച് പോകുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെ സര്‍ജറി താമസിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചു. അപ്പോഴാണ് എന്റെ ഉമ്മയ്ക്ക് എന്തൊക്കെയോ മനസിലാകുന്നത്. സര്‍ജറി കഴിഞ്ഞപ്പോള്‍ അയാള്‍ വിളിച്ച് മൊഴി ചൊല്ലണമെന്ന് പറഞ്ഞു. ആ കുഞ്ഞ് മരിച്ചെന്നും ജാസ്മിന്‍ പറഞ്ഞു.

കുഞ്ഞ് മരിച്ചതോടെ ജീവിതം ഡിപ്രഷനില്‍ ആയി. എന്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതെ വിടാന്‍ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാള്‍ കൈവെച്ചു. അതോടെ അത് ക്രിമിനല്‍ കേസ് ആയി മാറി. അയാളെ റിമാന്‍ഡ് ചെയ്തു. ജയിലിലിട്ടു. എന്റെ കേസിലും റിമാന്‍ഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി. അതുവരെ വീട്ടുകാര്‍ക്ക് മത്രം വേണ്ടി ജീവിച്ച ഞാന്‍, പിന്നെ എനിക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു. എന്റെ ടൈം വേസ്റ്റ് ആകാന്‍ പാടില്ല അതോണ്ട് കേസ് ഒത്തുതീര്‍പ്പാക്കി. ഞാന്‍ വീട് വിട്ടിറങ്ങി. കൊച്ചിയിലെത്തി. ജിമ്മില്‍ ജോലി കിട്ടി. പിന്നെ ബാംഗ്ലൂര്‍ പോയി, ഫിറ്റ്നസ് ട്രെയിനര്‍ ആകാന്‍ പരിശീലനം നടത്തി. ഇപ്പോള്‍ ഞാനൊരു ട്രെയിനര്‍. ഇപ്പോള്‍ ഞാന്‍ എനിക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ജീവിതം രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണമെന്നും ജാസ്മിന്‍ പറഞ്ഞു.

ഒരു സ്വവര്‍ഗാനുരാഗി കൂടിയാണ് ജാസ്മിന്‍. താന്‍ ലെസ്ബിയന്‍ ആണെന്ന് സമൂഹത്തിനു മുന്നില്‍ ജാസ്മിന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മോണിക്ക ഷമി എന്ന തന്റെ സ്ത്രീ സുഹൃത്തിനൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ജാസ്മിന്‍ ഇപ്പോള്‍ താമസിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :