ബാങ്ക് വായ്‌പയ്‌ക്ക് ജാമ്യം നിന്നതിന് ജപ്‌തി; പ്രതിഷേധക്കാർ തീകൊളുത്തി ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു, വീട്ടമ്മയ്‌ക്ക് പിന്തുണയുമായി നാട്ടുകാർ

ബാങ്ക് വായ്‌പയ്‌ക്ക് ജാമ്യം നിന്നതിന് ജപ്‌തി; പ്രതിഷേധക്കാർ തീകൊളുത്തി ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു, വീട്ടമ്മയ്‌ക്ക് പിന്തുണയുമായി നാട്ടുകാർ

കൊച്ചി| Rijisha M.| Last Modified തിങ്കള്‍, 9 ജൂലൈ 2018 (10:35 IST)
ബാങ്ക് വായ്‌പയ്‌ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്‌തി ചെയ്യാനുള്ള നടപടിക്കെതിരാണ് നാട്ടുകാർ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്.

ജപ്തി അംഗീകരിക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും സര്‍ഫാസി നിയമ വിരുദ്ധ സമിതിയുമാണ് മാനത്തുംപാടത്ത് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ജപ്തി ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും പ്രതിഷേധക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തു.

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനും പ്രതിഷേധക്കാര്‍ ശ്രമം നടത്തി. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തി വെള്ളമൊഴിച്ച് അപകടമൊഴിവാക്കുകയായിരുന്നു. സുഹൃത്തിന് വേണ്ടി ജാമ്യം നിന്നതിന്റെ പേരിൽ പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വീണ്ടും അനുവാദം കൊടുത്തത്. ബാങ്ക് ലേലത്തില്‍ വിറ്റ സ്ഥലം വാങ്ങിയ ആളാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചതും അനുകൂല വിധി സമ്പാദിച്ചതും.

എച്ച്ഡിഎഫ്‌സി ബാങ്കും പ്രീത ഷാജിയും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ല. മാനത്തുംപാടത്തെ രണ്ടര കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള വീടും സ്ഥലവും 35 ലക്ഷം രൂപയ്ക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ലേലത്തില്‍ വിറ്റത്. വീടും സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ വീടിന് മുന്നില്‍ ചിതയൊരുക്കിയാണ് പ്രീതാ ഷാജി സമരം ചെയ്തിരുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പ്രീതാ ഷാജിയുടെ സമരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :