പച്ചക്കുതിര

താലു സി. തമ്പി

P.S. AbhayanWD
ചെറു പുഞ്ചിരിയോടെ അവള്‍ വന്നു. പണ്ടു കണ്ടപോലൊന്നും അല്ല. ആകെയൊരു ആനച്ചന്തം. അവള്‍ കാപ്പിയുടെ ട്രേ അവനു നേരെ നീട്ടി. അവന്‍ ചിരിക്കാന്‍ ഒന്നു ശ്രമിച്ചു...പരാജയപ്പെട്ടു. അവളുടെ കൈവിരലുകള്‍ എത്ര സുന്ദരമാണ്. എന്തായാലും ഒന്നും സംസാരിക്കാന്‍ ഇല്ലായെന്നു പറഞ്ഞതിനാല്‍ പെണ്ണുകാണല്‍ ചടങ്ങ് മനോഹരമായി പൂര്‍ത്തിയായി. വിജയിയെപ്പോലെ ബ്രോക്കര്‍ മുന്നില്‍ നടന്നു. ഇനിയെന്തൊക്കെ അനുഭവിക്കണം എന്ന മട്ടില്‍ അവന്‍ പിന്നാലെയും.

മുറ്റത്തെ മാവിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ മോഹം. തിരിഞ്ഞു നോക്കി, ജനാലയ്ക്കരികില്‍ സ്വപ്നം കണ്ട് അവള്‍ മന്ദഹാസം പൊഴിച്ച് നില്‍ക്കുന്നു. ഇതിനിടെയാണ് ബ്രോക്കറുടെ തമാശ. അയാള്‍ മാവിന്‍റെ ചാഞ്ഞു നിന്ന ചുള്ളിക്കൊമ്പില്‍ പിടിച്ച് വലിച്ചു വിട്ടു. അവളുടെ ചിരി കണ്ട് ഭ്രാന്തു പിടിച്ച നിമിഷം ബ്രോക്കര്‍വലിച്ചു വിട്ട ചില്ല തലയ്ക്കു നേരെ പാഞ്ഞുവന്നു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടെ അതു സംഭവിച്ചു. പെണ്ണു കാണലിനു മുന്നോടിയായി കുറച്ചു കാശു മുടക്കി തലയില്‍ ഫിറ്റ് ചെയ്ത വിഗ് അതാ മാവിന്‍റെ ചില്ലയില്‍ ചിറകൊടിഞ്ഞ കിനാവു പോലെ തൂങ്ങിക്കിട് ആടുന്നു!

പെണ്ണിന്‍റെ വീട്ടില്‍ എത്തിയിരുന്ന എല്ലാവരുടേയും മുഖത്ത് എന്താവും ഭാവമെന്ന് ഓര്‍ക്കാന്‍ കൂടി ഭയന്ന് അവന്‍ തിരികെ നടന്നു. കമ്മീഷന്‍ കാശ് നഷ്ടപ്പെട്ടതിന്‍റെ വേദനയില്‍ ബ്രോക്കറും മുടങ്ങിപ്പോയ വിവാഹ സ്വപ്നങ്ങളുമായി അവനും തിരികെ പോന്നു. ചില്ല വലിച്ചു വിട്ട ബ്രോക്കര്‍ക്ക് പാരിതോഷികമായി നൂറു രൂപയും നല്‍കി! വീട്ടില്‍ എത്തി വൈകാതെ അവനൊരു ഫോണ്‍ കോള്‍ ലഭിച്ചു. ''ഈ മൊട്ടത്തലയനെ ഒത്തിരി ഒത്തിരി ഇഷ്ടമായി. എനിക്കിതു മതി". സ്നേഹത്തിന്‍റെ ആത്മാര്‍ത്ഥത അവന്‍ തിരിച്ചറിഞ്ഞു. അവളുടെ സ്നേഹത്തെ കുറിച്ച് മുമ്പുണ്ടായിരുന്ന സംശയം അതോടെ ഇല്ലാതാവുകയും ചെയ്തു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :