രാധാകൃഷ്ണന് ഭ്രാന്താണ്

എന്‍ ടി ബൈജു

WEBDUNIA|
രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു. ഒരിക്കലും കണ്ടിട്ടില്ലാത്ത ദുസ്വപ്നമായിരുന്നു. എന്തൊക്കെയോ സംഭവിക്കുന്നതു പോലെ, സംഭവിക്കാനിരിക്കുന്നതു പോലെ. വിയര്‍ത്തൊലിച്ച മുഖം കിടക്കവിരി കൊണ്ട് തുടച്ച് രാധാകൃഷ്ണന്‍ ടേബിള്‍ ലാമ്പിന്‍റെ സ്വിച്ചമര്‍ത്തി.

സമയം മൂന്ന് മണി. ടേബിളില്‍ കമിഴ്ത്തി വച്ചിരിക്കുന്ന ഗ്ലാസ് കണ്ട് അയാള്‍ ഭാര്യയെ സൂക്ഷിച്ച് നോക്കി. വെട്ടിയിട്ട മരം പോലെ അവള്‍ മലര്‍ന്ന് കിടന്നുറങ്ങുകയാണ്. ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളം കുടിച്ചശേഷം രാധാകൃഷ്ണന്‍ കട്ടിലില്‍ വന്ന് കിടന്നു.

എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. ദുസ്വപ്നത്തില്‍ കണ്ട ചില ദൃശ്യങ്ങള്‍ അനുവാദമില്ലാത്ത മുന്നില്‍ വന്ന് മറഞ്ഞുകൊണ്ടിരുന്നു. ക്ഷമ നശിച്ചപ്പോള്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റ് വാതില്‍ തുറന്ന് മുന്‍വശത്തുള്ള ചൂരല്‍ കസേരയില്‍ അമര്‍ന്നിരുന്നു. നല്ല തണുപ്പുണ്ട്, മൂന്ന് ദിവസം നല്ല മഴയുണ്ടായിരുന്നു. തണുത്ത കാറ്റ് വീശിയപ്പോള്‍ അതിന്‍റെ രസത്തില്‍ രാധാകൃഷ്ണന്‍ അറിയാതെ ഉറങ്ങി.

ഇടത്തരം കുടുംബസ്ഥന്‍. മക്കളില്ല, പ്രാരാബ്ദങ്ങളില്ല, ഭാര്യ മാത്രം. ചന്തക്കടുത്ത് ഒരു തടി മില്ല് നടത്തുന്നു, അത്യാവശ്യം വരുമാനം അതില്‍ നിന്ന് കിട്ടും, പിന്നെ കുറച്ച് വയലുണ്ട്, കുറച്ച് റബറും. അധ്വാനിച്ച് തന്നെയാണ് രാധാകൃഷ്ണന്‍ ഇത്രയൊക്കെ സമ്പാദിച്ചത്. രാധാകൃഷ്ണന്‍ ആ ഗ്രാമത്തില്‍ വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു.

പോസ്റ്റുമാനായിട്ട് കിട്ടിയ ആദ്യ പോസ്റ്റിങ് അവിടെയായിരുന്നു. അങ്ങനെ നാടുമുഴുവന്‍ ചുറ്റിത്തിരിയുമ്പോഴാണ് സൌദാ‍മിനിയെ കാണുന്നത്. നല്ല തറവാടിത്തമുള്ള ഒന്നാന്താരം നാട്ടിന്‍പുറത്തുകാരി. സൌദാ‍മിനിയുടെ അച്ഛന് കത്ത് കൊടുക്കാന്‍ വീട്ടില്‍ ചെല്ലുമ്പോഴാണ് ഇടിവെട്ടേറ്റതു പോലെ സൌദാമിനി രാധാകൃഷ്ണന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സൌദാ‍മിനിയെ കാണാന്‍ വേറെ വഴികളൊന്നും ഇല്ലെന്ന് കണ്ടപ്പോള്‍ പല പേരുകളില്‍ കത്തെഴുതാന്‍ തുടങ്ങി.

ഊമക്കത്തുകളുടെ ഉറവിടത്തെ തേടി മെനക്കെട്ടില്ലെങ്കിലും സ്ഥിരം കത്തുകളുമായി വരാറുള്ള പോസ്റ്റുമാനെ സൌദാമിനിക്കും ഇഷ്ടമായി. പിന്നെ സൌദാമിനിയെ കല്യാണം കഴിച്ച് അവിടെ തന്നെ കൂടുകയായിരുന്നു. പോസ്റ്റുമാന്‍ ഉദ്യോഗം മതിയാക്കിയപ്പോള്‍ സ്‌ത്രീധനമായി കിട്ടിയ തടിമില്ലും കൃഷിയും ഒക്കെയായി കഴിഞ്ഞുകൂടുന്നു.

കൊച്ചുവെളുപ്പാങ്കാലത്ത് വീട്ടിന് പുറത്ത് കൂനിക്കൂടിയിരിക്കുന്ന രാധാകൃഷ്ണനെ കണ്ട് സൌദാമിനി ശരിക്കും ഞെട്ടി. ഇതെന്ന് തുടങ്ങി ഈ ശീലം! സൌദാമിനിക്ക് സ്വയം ചോദിക്കാനേ കഴിയുമായിരുന്നുള്ളു. രാധാകൃഷ്ണനും ഒന്നും പറഞ്ഞില്ല. കുളിയും കാപ്പികുടിയും കഴിഞ്ഞപ്പോള്‍ ബാഗുമെടുത്ത് രാധാകൃഷ്ണന്‍ ഇറങ്ങി.

തടിമില്ലില്‍ എത്തണമെങ്കില്‍ കുറഞ്ഞത് അരമണിക്കൂര്‍ യാത്ര ചെയ്യണം. കവലയില്‍ എത്തിയപ്പോള്‍ രാധാകൃഷ്ണന്‍ ശരിക്കൊന്ന് തുമ്മി. ഇന്നലത്തെ മഞ്ഞാണ്. ദിവാകരന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ ബാഗ് വച്ചശേഷം മുല്ലാക്കായുടെ ചായക്കടയിലേക്ക് കയറി. മുല്ലാക്കയുടെ ഒന്നാന്തരം ചുക്കുകാപ്പി കുടിച്ചാല്‍ ഒരുമാതിരി ചെറിയ അസുഖമെല്ലാം പമ്പ കടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :