യുഎസ് ബോണ്ട് ആദായം വർധിച്ചതും എണ്ണവില ഉയർന്നതും തിരിച്ചടിയായി: മൂന്ന് ദിവസത്തിനിടെ സെൻസെക്‌സിൽ 2100 പോയന്റിന്റെ നഷ്ടം

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ജനുവരി 2022 (16:55 IST)
ഓഹരി സൂചികകള്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 2000ത്തിലേറെ പോയന്റാണ് മൂന്നുദിവസത്തിനിടെ സെന്‍സെക്‌സിന് നഷ്ടമായത്. 634 പോയന്റിന്റെ നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. നിഫ്റ്റി 181 പോയന്റ് താഴ്ന്ന് 17,757 നിലവാരത്തിലുമെത്തി.

ആഗോള വിപണിയില്‍ അംസ്‌കൃത എണ്ണവില കൂടുന്നതും കടപ്പത്ര ആദായം വര്‍ധിക്കുന്നതും വിപണിയെ ബാധിച്ചു. ബഡ്‌ജെറ്റിന് മുൻപുള്ള ലാഭമെടുപ്പും നഷ്ടത്തിന് കാരണമായി.

അസംസ്‌കൃത എണ്ണവില ബാരലിന് 88 ഡോളര്‍ കടന്ന് ഏഴുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.വിലക്കയറ്റം ഉയരുന്നതിനാൽ നിരക്കുകളിൽ ആർബിഐ ഇടപെടലുകൾ ഉണ്ടായേക്കും. അതേസമയം ആഗോളതലത്തില്‍ കടപ്പത്രങ്ങളിലെ ആദായംകൂടുന്നതിനാല്‍ റിസ്‌ക് കൂടിയ ആസ്തികളില്‍നിന്ന് നിക്ഷേപകരുടെ പിന്മാറ്റം ദൃശ്യമായി.

ത്തുവര്‍ഷത്തെ യുഎസ് ട്രഷറി ആദായം 1.9ശതമാനമായാണ് ഉയര്‍ന്നത്. 2019 ഡിസംബറിനുശേഷമുള്ള ഉയര്‍ന്ന നിലവാരമാണിത്. ഇതേ തുടർന്ന് യുഎസ് വിപണി വില്പനസമ്മർദ്ദത്തിലാണ്.2021 നവംബറിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് നാസ്ദാക്ക് സൂചികയില്‍ 10ശതമാനത്തിലധികം തിരുത്തലുണ്ടായി.

രാജ്യത്തെ സര്‍ക്കാര്‍ ബോണ്ടുകളില്‍നിന്നുള്ള ആദായത്തിലും വര്‍ധനരേഖപ്പെടുത്തി.2020 ജനുവരി 22നുശേഷം ഇതാദ്യമായി ആദായം 6.64ശതമാനത്തിലെത്തി. അടുത്ത ദിവസങ്ങളിലും വിപണിയില്‍ തിരുത്തല്‍ തുടര്‍ന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :