നിര്‍ണായക സമയത്ത് നിര്‍ണായക ഇന്നിങ്‌സ്; രക്ഷകനായി രഹാനെ, തുടരാന്‍ ഇതുമതിയോ?

രേണുക വേണു| Last Modified ബുധന്‍, 5 ജനുവരി 2022 (15:00 IST)

ടീമില്‍ നിന്ന് പുറത്താകുമെന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഇന്നിങ്‌സ് കളിച്ച് അജിങ്ക്യ രഹാനെ. ജോഹന്നെസ്ബര്‍ഗ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ പ്രതിരോധത്തിലാകുമെന്ന ഘട്ടത്തിലാണ് രഹാനെ ക്രീസിലെത്തിയത്. 78 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമായി 58 റണ്‍സ് നേടിയാണ് രഹാനെ പുറത്തായത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് രഹാനെയുടെ ഇന്നിങ്‌സ്. ചേതേശ്വര്‍ പുജാരയ്‌ക്കൊപ്പം ചേര്‍ന്ന് 111 റണ്‍സിന്റെ പാട്ണര്‍ഷിപ്പാണ് രഹാനെ പടുത്തുയര്‍ത്തിയത്.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ രഹാനെ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ തീരുമാനം. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രഹാനെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിസിസിഐയും താരത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടാം മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നാം ടെസ്റ്റില്‍ രഹാനെ ടീമില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇനിയും ടീമില്‍ ഇടം നല്‍കാന്‍ സാധിക്കില്ലെന്ന് സെലക്ടര്‍മാര്‍ രഹാനെയെ അറിയിച്ചിട്ടുണ്ട്. 18 ടെസ്റ്റുകളില്‍ നിന്ന് 24.22 ശരാശരിയോടെ വെറും 751 റണ്‍സാണ് രഹാനെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :