രണ്ട് വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ കാണാതായത് 93,000 സ്ത്രീകളെ, കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ഫെബ്രുവരി 2026 (20:18 IST)
മുംബൈ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 93,000-ത്തിലധികം സ്ത്രീകളെ കാണാതായതായി ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. കാണാതാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് പോലീസിനും ഭരണകൂടത്തിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

2024-ല്‍ 45,662 പ്രായപൂര്‍ത്തിയായ സ്ത്രീകളെ കാണാതായി അതില്‍ 30,877 പേരെ കണ്ടെത്തി. അതേ വര്‍ഷം തന്നെ 11,316 പെണ്‍കുട്ടികളെയും കാണാതായി അതില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 8,475 പേരെ കണ്ടെത്തി. 2025 ആയപ്പോഴേക്കും കാണാതായവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതില്‍ 48,278 പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ 36,581 പേരെ കണ്ടെത്തി. 12,113 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ 10,295 പേരെ കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും അവരെ അവരുടെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനുമായി 2015 ജൂലൈ മുതല്‍ സര്‍ക്കാര്‍ ഓപ്പറേഷന്‍ മുസ്‌കാന്‍ എന്ന പേരില്‍ ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കിയിരുന്നു. 2024 വരെ പദ്ധതിയുടെ 13 ഘട്ടങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം മുതല്‍ പദ്ധതിയുടെ 14-ാം ഘട്ടം പുരോഗമിക്കുകയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്കുകള്‍ പ്രകാരം 454 ആണ്‍കുട്ടികളെയും 947 പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :