രേണുക വേണു|
Last Modified ബുധന്‍, 7 ജനുവരി 2026 (19:00 IST)
മഹാരാഷ്ട്ര മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കൈകോർത്ത് കോൺഗ്രസും ബിജെപിയും. അംബെർനാഥ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിലാണ് ഇരു പാർട്ടികളും സഖ്യത്തിലേർപ്പെട്ടത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തെ അധികാരത്തിൽ നിന്നും നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുപാർട്ടികളുടേയും കൈകോർക്കൽ.
സഖ്യത്തിൽ 14 ബിജെപി കൗൺസിലർമാർ, 12 കോൺഗ്രസ് കൗൺസിലർമാർ, എൻസിപിയിൽ നിന്ന് (അജിത് പവാർ വിഭാഗം) നാല് പേർ, ഒരു സ്വതന്ത്രൻ എന്നിവരുണ്ടായിരുന്നു. നഗരസഭാ അധ്യക്ഷ സ്ഥാനം കൂടി പരിഗണിക്കുമ്പോൾ സഖ്യത്തിന്റെ അംഗബലം 32 ആയി ഉയർന്നു. അതോടെ കൗൺസിലിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.
ഇരു പാർട്ടികളും ഒന്നിച്ചെത്തിയതോടെ ബിജെപിയുടെ തേജശ്രീ കരഞ്ജുലെ മേയറായി തെരഞ്ഞെടുത്തു. 32 വോട്ടുകൾക്കാണ് തേജശ്രീയുടെ ജയം.
അംബെർനാഥ് വികാസ് അഘാടി എന്നാണ് പുതിയ സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. ശിവസേനയുടെ ദീർഘകാല ഭരണത്തിന് കീഴിൽ അഴിമതിയും ഭീഷണി സംസ്കാരവും വളർന്നുവെന്നും അംബെർനാഥിൽ വികസനം ഉറപ്പാക്കാനാണ് ഈ സഖ്യം എന്നുമാണ് തേജശ്രീ കരഞ്ജുലെ പാട്ടീലിന്റെ പ്രതികരണം. അവിഹിത സഖ്യമെന്നാണ് സഖ്യത്തെ
ശിവസേന വിശേഷിപ്പിച്ചത്. കോൺഗ്രസ് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെ ബിജെപി വർഷങ്ങളായി ദേശീയ തലത്തിൽ പ്രചാരണം നടത്തുമ്പോഴും താഴെത്തട്ടിൽ കോൺഗ്രസ് അവുരുമായി കൈകോർക്കുകയാണെന്നും ശിവസേന വിമർശിച്ചു.
അതേസമയം, സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നടന്നത് തെറ്റായ നടപടിയാണെന്നും
അംബർനാഥ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടണമെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഉത്തരവിട്ടു. അംബർനാഥ് ബ്ലോക്ക് അധ്യക്ഷൻ പ്രദീപ് പാട്ടീലിൽ അടക്കം 12 പേരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സഖ്യം അംഗീകരിക്കാനാവാത്തതാണെന്ന് മുതിർന്ന ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും അഭിപ്രായപ്പെട്ടു. സഖ്യം റദ്ദാക്കുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി.