പാകിസ്ഥാൻ ഇന്ത്യക്കെതിരെ എഫ് 16 പോർ വിമാനങ്ങൾ ഉപയോഗിച്ചു, അമേരിക്ക പാകിസ്ഥാനെ താക്കീത് ചെയ്തതിന്റെ രേഖകൾ പുറത്ത് !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 12 ഡിസം‌ബര്‍ 2019 (14:16 IST)
ബലാക്കോട്ട് ഭീകര കേന്ദ്രം തകർത്തതിന് പിന്നാലെ ഇന്ത്യക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ അമേരിക്ക നൽകിയ എഫ് 16 പോർ വിമാനങ്ങൾ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് അമേരിക്കൻ മാധ്യമങ്ങൾ. ഇന്ത്യക്കെതിരെ എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചതിൽ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ അമേരിക്ക പാകിസ്ഥാനെ താക്കീത് ചെയ്തിരുന്നതായി അമേരിക്കൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ രേഖകളും അമേരിക്കൻ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യക്കെതിരെ എഫ് 16 പോർ വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു പാകിസ്ഥാന്റെ വിശദീകരണം. എന്നാൽ എഫ് 16 വിമാനങ്ങൾ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബോംബ് വർഷിച്ചതിന്റെ തെളിവുകൾ ഇന്ത്യൻ സേനാ മേധാവികൾ പുറത്തുവിട്ടിരുന്നു. ഇതോടെ അമേരിക്ക സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. ഈ അന്വേഷണത്തിൽ പാകിസ്ഥാൻ കരാർ ലംഘിച്ചു എന്ന് വ്യക്തമായതോടെ അമേരിക്ക താക്കിത് നൽകിയത് എന്നാണ് റിപ്പോർട്ട്.

ഇന്ത്യക്കെതിരെ എഫ് 16 പോർ വിമാനം ഉപയോഗിച്ചത് കരാറുകളുടെയും നിബന്ധനകളുടെയും നഗ്നമായ ലംഘനമാണ് എന്നും. ഇന്ത്യയുടെ സുരക്ഷയെ ഇത് അപകടത്തിലാക്കുന്നു എന്നും പാകിസ്ഥാൻ സേന മേഥാവികൾക്ക് അമേരിക്ക രേഖാമൂലം നൽകിയ താക്കീതിൽ പറയുന്നു. ആണവ ശക്തികൾക്കിടയിൽ ഉണ്ടായ ഈ ഏറ്റുമുട്ടൽ അപകടകരമാണ് എന്നും അമേരിക്ക റിപ്പോർട്ടിൽ പറയുന്നുണ്ട്. അയൽ രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കരുത് എന്നും ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവവു എന്നുമുള്ള ശക്തമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക എഫ് 16 പോർ വിമാനങ്ങൾ പാകിസ്ഥാന് കൈമാറിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :