'പൗരത്വ' ബില്ലിൽ ആളിക്കത്തി ഇന്ത്യ; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസും മുസ്ലിം ലീഗും

കെ കെ| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2019 (08:11 IST)
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയതിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബില്ലിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രിംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്. മുസ്‌ലിം ലീഗ് ഇന്ന് സുപ്രിംകോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നാല് എംപിമാരും ഒന്നിച്ചെത്തിയാവും കോടതിയില്‍ ഹരജി നല്‍കുക. ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കിയതിനെതിരേ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തുനിന്നുമുയരുന്നത്. രാജ്യസഭയില്‍ ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടയില്‍ കോണ്‍ഗ്രസ് നേതാക്കളും ആഭ്യന്തരമന്ത്രി അമിത് ഷായുമായി രൂക്ഷമായ വാഗ്വാദങ്ങളാണ് അരങ്ങേറിയത്.

ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചപ്പോള്‍, രാജ്യത്തിന്റെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചത്. രാജ്യത്തിന്റെ അടിത്തറ തന്നെ നഷ്ടമാക്കുന്ന നടപടിയാണിതെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

105 നെതിരേ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ശിവസേനയും ബിഎസ്പിയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു. നേരത്തെ ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ പൗരത്വഭേദഗതി ബില്‍ നിയമമായി മാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :