ഇന്ത്യയില്‍ 1600 രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടത്രെ... എല്ലാം കടലാസിലാണെന്ന് മാത്രം

കൊല്‍ക്കത്ത| VISHNU N L| Last Modified ശനി, 21 മാര്‍ച്ച് 2015 (18:27 IST)
ഇന്ത്യയില്‍ ആകെ എത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകും. കൂടിവന്നാല്‍ നൂറോ നൂറ്റമ്പതോ എന്നൊക്കെയാകും നിങ്ങളുടെ അഭിപ്രായം. എന്നാല്‍ സത്യത്തില്‍ രാജ്യത്ത് 1600 രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യിലുള്ള പട്ടിക പറയുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിട്ടിരിക്കുന്നതല്ലാതെ ഇന്നേവരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത പാര്‍ട്ടികളുടെ എണ്ണമാണ് തെരഞ്ഞെടുപ്പ് കമ്മീഷനേപ്പോലും കുഴപ്പിക്കുന്നത്. ആകെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നത് 200ല്‍ താഴെ പാര്‍ട്ടികള്‍ മാത്രമാണ്. ബാക്കിയുള്ളവരൊക്കെ എന്ത് ചെയ്യുകയാണ് എന്നാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

ഇങ്ങനെ കടലാസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ പടിക്കു പുറത്താക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചോ ഏഴോ പത്തോ വര്‍ഷത്തിലധികമായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ റജിസ്ട്രേഷന്‍ റദ്ദാക്കാനാണ് തീരുമാനം. രണ്ടോ മൂന്നോ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞത് ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മല്‍സരിച്ചിട്ടില്ലാത്ത പാര്‍ട്ടികളുടെ റജിസ്ട്രേഷന്‍ റദ്ദാക്കുന്നതും പരിഗണനയിലാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ എച്ച് എസ് ബ്രഹ്മ അറിയിച്ചിരിക്കുന്നത്.

എന്നാല്‍, ഈ തീരുമാനം പാര്‍ട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനാവില്ലെന്നും ബ്രഹ്മ പറഞ്ഞു. ജനപ്രതിനിധികളുടെ മേല്‍ ജനങ്ങള്‍ സമ്മര്‍ദം ചെലുത്തുകയാണെങ്കില്‍ ശരിയായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത ഇത്തരം പാര്‍ട്ടികളുടെ വ്യാജ റജിസ്ട്രേഷന്‍ റദ്ദാക്കാവുന്നതേയുള്ളൂവെന്നും ബ്രഹ്മ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യുന്നതോടെ നികുതിയിളവുകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്കും ഈ പ്രസ്ഥാനങ്ങള്‍ അര്‍ഹരാകുന്നതായി ബ്രഹ്മ ചൂണ്ടിക്കാട്ടി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :