ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാന്‍ വിട്ടുനല്‍കി

ഇസ്ലാമാബാദ്| VISHNU N L| Last Modified ശനി, 21 മാര്‍ച്ച് 2015 (17:15 IST)
നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ പിടികൂടിയ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് തിരിച്ചു നല്‍കി.ബോട്ടുകള്‍ വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ മെയ് മാസത്തില്‍ കൈക്കൊണ്ടതാണെന്ന് വ്യക്തമാക്കിയാണ് പാക്ക് സര്‍ക്കാരിന്റെ നടപടി. പാക് തീരസംരക്ഷന സേന പിടികൂടിയ 57 ബോട്ടുകളാണ് ഇന്ത്യയ്ക്ക് വിട്ടു നല്‍കിയിരിക്കുന്നത്.

മോചിപ്പിച്ച ബോട്ടുകള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഏറ്റെടുത്തെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. കുറച്ചുകാലമായി ഉപയോഗിക്കാതിരുന്നതിനാല്‍ ചെറിയ അറ്റകുറ്റപണികള്‍ക്കു ശേഷമാണ് ബോട്ടുകള്‍ യാത്രാ യോഗ്യമാക്കിയത്.
ബോട്ടുകള്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എട്ടംഗ ഇന്ത്യന്‍ പ്രതിനിധി സംഘം ഈ മാസം ഒന്‍പതു മുതല്‍ പാകിസ്ഥാന്‍ സമുദ്ര സുരക്ഷാ ഏജന്‍സിയുമായി(പിഎംഎസ്എ) ചര്‍ച്ച നടത്തിവരികയായിരുന്നെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ വേളയില്‍ ഇന്ത്യയിലെത്തിയ പാക് പ്രധാന മന്ത്രി നവാസ് ഷെരീഫ് നയതന്ത്ര നിക്കങ്ങളുടെ ഭാഗമായാണ് ബോട്ടുകള്‍ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സമുദ്രാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇരുരാജ്യങ്ങളിലുമായി നിരവധി മത്സ്യത്തൊഴിലാളികളാണ് തടവില്‍ കിടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :