പ്ലസ് ടു വിദ്യാർത്ഥികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു, ആറ് പേർ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (22:32 IST)
തമിഴ്‌നാട്ടിൽ നിര്‍ബന്ധിച്ച് ബാലവിവാഹം സംഘടിപ്പിച്ചതിന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിതാക്കള്‍ എന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയേയും പെൺകുട്ടിയേയും നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തഞ്ചാവൂർ ജില്ലയിലെ തിരുവോണം ഗ്രാമത്തിൽ ചൊവ്വാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു സംഭവം.

ആണ്‍കുട്ടിക്ക് 17ഉം പെണ്‍കുട്ടിക്ക് 16 വയസുമാണ് പ്രായം. പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇരുവരും സഹപാഠികളാണ്. രാത്രി ആൺസുഹൃത്തിനൊപ്പം പെൺകുട്ടി വീട്ടിലേക്ക് പോയിരുന്നു. ഇത് കണ്ട ഗ്രാമവാസികൾ ഇരുവരുടെയും കുടുംബങ്ങളെ അറിയിക്കുകയും ഗ്രാമവാസികളുടെ നിർബന്ധത്തെ തുടർന്ന് ഇരുവരുടെയും മാതാപിതാക്കൾ ഇവരുടെ വിവാഹം നടത്തുകയുമായിരുന്നു.

രാജ (51), അയ്യാവു (55), രാമന്‍ (62), ഗോപു (38), നാടിമുത്തു (40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 147, 341, ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയെ തഞ്ചാവൂരിലെ ജുവനൈല്‍ ഹോമിലേക്കും പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഹോമിലേക്കും അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :