മലയാളത്തെ ശ്രേഷ്ഠമല്ലാതാക്കാന്‍ തമിഴ്നാട്ടില്‍ ഗൂഡാലോചന?

ചെന്നൈ| vishnu| Last Updated: ബുധന്‍, 4 മാര്‍ച്ച് 2015 (17:52 IST)
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ തമിഴ്നാട്ടില്‍ നിക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്ക് അര്‍ഹതയില്ലെന്ന വാദം ത്മിഴ്നാട്ടില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ മലയാളത്തിന് നല്‍കിയിരിക്കുന്ന പദവിക്കെതിരെ തമിഴ്നാട്ടില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. മദ്രാസ് ഹൈക്കോടതിയിലാണ് മലയാളത്തിനെതിരെ പൊതുതാല്പര്യ ഹര്‍ജി എത്തിയിരിക്കുന്നത്.

മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാനുള്ള യോഗ്യതയില്ലെന്നാണു ഹര്‍ജിക്കാരനായ ആര്‍. ഗാന്ധിയുടെ വാദം. കൂടാതെ ഒഡീഷയിലെ ഭാഷയുടെ ശ്രേഷ്ഠ പദവിയും ഇയാള്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി കേരളം, ഒഡീഷ സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2013 മേയ് 23 നാണ് മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയായി ഉയര്‍ത്തിയത്.

ഭാഷയ്ക്ക് ആയിരത്തിയഞ്ഞൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്നു തെളിയിച്ചതോടെയാണ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി കൈവന്നത്. ഭാഷയില്‍ പുരാതനമായ സാഹിത്യവും ഗ്രന്ഥങ്ങളും ഉണ്ടായിരിക്കണം, ഭാഷയുടെ പാരമ്പര്യം തനിമയുള്ളതായിരിക്കണം, ആധുനികഭാഷയില്‍ നിന്നു വ്യതിരിക്തമായ ഭാഷയും സാഹിത്യവും ഉണ്ടാകണം എന്നിങ്ങനെ മറ്റു നിബന്ധനകളിലും മലയാളത്തിന് അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് തമിഴിനാണ്, അതുകഴിഞ്ഞ് സംസ്കൃതത്തിനും. ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്ന ഭാഷകളുടെ പഠനത്തിനു 100 കോടിയുടെ കേന്ദ്രധനസഹായമാണ് ലഭിക്കുക. കൂടാതെ ഓരോ വര്‍ഷവും രണ്ടു പ്രമുഖ ഭാഷാപുരസ്കാരങ്ങള്‍ നല്‍കാനും അനുമതിയുണ്ടാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :