മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

Supreme Court
അഭിറാം മനോഹർ| Last Modified ബുധന്‍, 18 ഫെബ്രുവരി 2026 (15:18 IST)
സ്ത്രീകളുടെ മാറിടത്തില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ലൈംഗികാതിക്രമം തന്നെയെന്ന് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിയുടെ വിവാദമായ മുന്‍ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുറ്റെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങളുടെ തെറ്റായ പ്രയോഗം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ചൂണ്ടികാട്ടിയാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി അസാധുവാക്കിയത്.

പെണ്‍കുട്ടിയുടെ സ്തനത്തില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ബലാത്സംഗ കുറ്റമല്ലെന്നാണ് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നത്. ഈ വിധി സ്വമേധയ പരിഗണിച്ച് സുപ്രീംകോടതി തിരുത്തുകയായിരുന്നു.
ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം 2 പ്രതികള്‍ക്കെതിരെ ചുമത്തിയ ബലാത്സംഗക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു.

ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ബലാത്സംഗമല്ല മറിച്ച് അതിനായുള്ള തയ്യാറെടുപ്പ് മാത്രമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് ശരിയല്ലെന്നും പ്രഥമദൃഷ്ട്യാ തന്നെ പ്രതികള്‍ കുറ്റക്കാരാണെന്ന് വ്യക്തമാണെന്നും സുപ്രീം കോടതി വിലയിരുത്തി. 2025 മാര്‍ച്ച് 17ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് അലഹബാദ് ഹൈക്കോടതി വിവാദ വിധി പ്രസ്താവിച്ചത്. 2021 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :