തമിഴ്‌നാട്ടിൽ ബിജെപിക്ക് അടിതെറ്റിയോ? അണ്ണാമലൈയെ സഹിക്കാനാകുന്നില്ല സഖ്യം അവസാനിപ്പിച്ച് എഐഡിഎംകെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (16:13 IST)
തെന്നിന്ത്യയില്‍ ഭരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കിയ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സഖ്യ കക്ഷിയായ എഐഡിഎംകെയുടെ പ്രഖ്യാപനം. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഡിഎംകെ പ്രഖ്യാപിച്ചു. ഇരുപാര്‍ട്ടി നേതാക്കളും തമ്മിലുണ്ടായ വാക്‌പോരിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലെയുമായി സഖ്യം ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന എഐഡിഎംകെ നേതാവ് ഡി ജയകുമാര്‍ വ്യക്തമാക്കി.തങ്ങളുടെ നേതാക്കളെ വിമര്‍ശിക്കുന്നതാണ് ബിജെപി അധ്യക്ഷന്റെ തൊഴിലെന്ന് ഡി വിജയകുമാര്‍ കുറ്റപ്പെടുത്തി. തിരെഞ്ഞെടുപ്പ് സന്ദര്‍ഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക എന്നും ഡി വിജയകുമാര്‍ വ്യക്തമാക്കി. അടുത്ത നിയമസഭാതിരെഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഡിഎംകെയുടെ സഹായം ആവശ്യമായി വരില്ലെന്നും കഴിഞ്ഞ ദിവസം കെ അണ്ണാമലെ പറഞ്ഞിരുന്നു. എഐഡിഎംകെയുടെ നേതാവ് സി വി ഷണ്മുഖന്റെ പരാമര്‍ശത്തിന് മറുപടി നല്‍കവേയാണ് അണ്ണാമലെ സഖ്യകക്ഷിക്ക് നേരെ അണ്ണാമലെ വിമര്‍ശനം ഉന്നയിച്ചത്.

അണ്ണാമലെയുടെ പദയാത്ര പണപ്പിരിവിന് വേണ്ടിയുള്ളതാണെന്നും എഐഡിഎംകെയുടെ പിന്തുണയില്ലാതെ ബിജെപിക്ക് തമിഴ്‌നാട്ടില്‍ വിജയിക്കാനാവില്ലെന്നും ഷണ്മുഖന്‍ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തിന്റെ പേരില്‍ ആര്‍ക്കും വഴങ്ങാന്‍ ബിജെപി തയ്യാറല്ലെന്ന് അണ്ണാമലെയും പറഞ്ഞതോടെയാണ് എഐഡിഎംകെയും ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :