പക വീട്ടാനുള്ളതാണ് ! അന്ന് ശ്രീലങ്ക ഇന്ത്യയെ 54 റണ്‍സിന് ഓള്‍ഔട്ടാക്കി; ഇന്ന് സിറാജിന്റെ കരുത്തില്‍ പ്രതികാരം

ചാമിന്ദ വാസിന്റെ കരുത്തിലാണ് അന്ന് ശ്രീലങ്ക ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചതെങ്കില്‍ ഇന്ന് മുഹമ്മദ് സിറാജിലൂടെ ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (11:05 IST)

ശ്രീലങ്കയെ വെറും 50 റണ്‍സിന് ഓള്‍ഔട്ടാക്കി ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയപ്പോള്‍ അതൊരു പ്രതികാരത്തിന്റെ കഥ കൂടിയായി. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്ക ഇന്ത്യയെ 54 റണ്‍സിന് ഓള്‍ഔട്ടാക്കി നാണം കെടുത്തിയിരുന്നു. കൊക്ക-കോള ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് ശ്രീലങ്ക ഇന്ത്യയെ ഈ ചെറിയ സ്‌കോറിന് ഓള്‍ഔട്ടാക്കിയത്.

ചാമിന്ദ വാസിന്റെ കരുത്തിലാണ് അന്ന് ശ്രീലങ്ക ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചതെങ്കില്‍ ഇന്ന് മുഹമ്മദ് സിറാജിലൂടെ ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 50 റണ്‍സിന് പുറത്താക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മുഹമ്മദ് സിറാജാണ്. ഓരോവറിലെ നാല് വിക്കറ്റ് അടക്കം ആകെ ആറ് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്.

രണ്ടായിരത്തിലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സനത് ജയസൂര്യയുടെ ബാറ്റിങ് മികവില്‍ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിയത്. ജയസൂര്യ 161 പന്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ നിലംപരിശാകുന്ന കാഴ്ചയാണ് കണ്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, യുവരാജ് സിങ്, വിനോദ് കാംബ്ലി, സഹീര്‍ ഖാന്‍ എന്നിവരെ ചാമിന്ദ വാസ് പുറത്താക്കി. 9.3 ഓവറില്‍ വെറും 14 രണ്‍സ് വഴങ്ങിയാണ് വാസ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. മുത്തയ്യ മുരളീധരന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 26.3 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ടായത്. 245 റണ്‍സിന്റെ നാണംകെട്ട തോല്‍വി വഴങ്ങി. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനത്തിലൂടെ ശ്രീലങ്കയെ 50 റണ്‍സിന് പുറത്താക്കി ഇന്ത്യ നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :