രേണുക വേണു|
Last Modified ഞായര്‍, 12 ഏപ്രില്‍ 2026 (21:21 IST)
ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ മാറ്റുരയ്ക്കുന്ന അപൂർവ കാഴ്ചയാണ് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ദവാനിപൂർ നിയമസഭാ സീറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമാണ് നേർക്കുനേർ മത്സരിക്കുന്നത്. ഏപ്രിൽ 20നു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഇവരുടെ മത്സരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്ക് മുമ്പായിരുന്നു മമതയുടെ ശിഷ്യനായിരുന്ന സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മ്മത തന്റെ സ്ഥിരം മണ്ഡലമായ ഭവാനിപൂർ വിട്ട് നന്ദിഗ്രാമിൽ മത്സരിച്ച സുനേന്ദുവിനെതിരെ വാശിയോടെ മത്സരിച്ചെങ്കിലും 1956 വോട്ടുകൾക്ക് പരാജയമേറ്റുവാങ്ങി. എങ്കിലും ഭവാനി പൂരിൽ മത്സരിച്ചു വിജയിച്ച തൃണമുൽ എം.എൽ.എ ശോഭൻ ദേബ് മമതയ്ക്കായി രാജിവയ്ക്കുകയും തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ മമത വിജയിക്കുകയും ചെയ്തു. അന്നത്തെ വാശിയും വൈരാഗ്യവും തീർക്കാനാണ് ഇപ്പോൾ മമതയും സുവേന്ദുവും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ എത്തിയാൽ സുവേന്ദു മുഖ്യമന്ത്രിയാവും എന്നാണ് കരുതുന്നത്. സുവേന്ദു ഭവനിപൂരിൽ നിന്നു മത്സരിക്കുന്നതിനൊപ്പം തന്റെ നിലവിലെ സീറ്റായ നന്ദിഗ്രാമിൽ നിന്നും മത്സരിക്കുന്നുണ്ട്. കാളിഘട്ട് പ്രദേശം ഉൾപ്പെടുന്ന ഭവാനിപൂർ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കുട്ടിക്കാലം മുതലേയുള്ള വാസസ്ഥലമാണ് എന്നതിനാൽ തന്റെ വിജയം സുനിശ്ചിതമാണ് എന്നാണ് മമത കരുതുന്നത്.