അയോദ്ധ്യയിൽ യാഥാർഥ്യമാകുന്നത് ബിജെപിയുടെ ദീർഘകാല രാഷ്ട്രീയ അജൻഡ

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2020 (07:32 IST)
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ബുധനാഴ്‌ച തുടക്കം കുറിക്കുമ്പോൾ യാഥാർഥ്യമാകുന്നത് ബിജെപിയുടെ ദീർഘകാല അജൻഡ.അതേസമയം പത്ത് വർഷം നീണ്ട് നിൽക്കുന്ന ക്ഷേത്ര നിർമാണം വരുംകാല രാഷ്ട്രീയ പ്രചാരണങ്ങളിൽ ബിജെപി ആയുധമാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിന്റെ ഒന്നാംവാർഷികത്തിലാണ് രാമക്ഷേത്രനിർമാണത്തിനു തുടക്കംകുറിക്കുന്നത്.ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കം ചെയ്യൽ,മുത്തലാഖ് നിരോധനം,പൗരത്വ നിയമ ഭേദഗതി എന്നിവയെല്ലാം ബിജെപിയുടെ രൂപവത്‌കരണകാലം മുതലുള്ള മുദ്രാവാക്യങ്ങളാണ്.ഇവ നാലും തന്നെ രണ്ടാം തവണ അധികാരത്തിലേറി ആദ്യ വർഷം തന്നെ നടപ്പിലാക്കിയതായി ബിജെപി ഉയർത്തികാട്ടും.

വെറും രണ്ട് എംപിമാരെന്ന നിലയിൽ നിന്നും 303 പേരെന്ന നിലയിലേക്കുള്ള ബിജെപിയുടെ വളർച്ചയിൽ രാമക്ഷേത്രനിർമാണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അയോധ്യ വിഷയം വൈകാരികമായി ഉയർത്തിയാണ് ഉത്തർപ്രദേശ്-ബിഹാർ സംസ്ഥാനങ്ങളിൽ ബിജെപി വേരോട്ടം ഉറപ്പിച്ചത്.

1996 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും രാമക്ഷേത്ര നിർമാണം ബിജെപിയുടെ പ്രകടനപത്രികയിലെ ഭാഗമായിരുന്നു.ഇന്നിപ്പോൾ രാമക്ഷേത്ര നിർമാണം യാഥാർഥ്യമാകുമ്പോൾ ക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്നതും വിമർശിക്കുന്നതും ഒരുപോലെ കൈപൊള്ളിക്കുമെന്ന നിലയിലാണ് കോൺഗ്രസ്. ഹിന്ദുത്വ വോട്ട് ബാങ്ക് നഷ്ടപ്പെടുത്താതിരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ ക്ഷേത്രനിർമാണത്തിൽ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ നിലപാടിനെ കണക്കാക്കുന്നത്.

അതേ സമയം 1989ൽ രാജീവ് ഗാന്ധി സർക്കാർ അയോധ്യയിൽ ശിലാന്യാസത്തിനായി മന്ദിരം തുറന്നുനൽകി കൊണ്ടാണ് രാമക്ഷേത്രമെന്ന രാഷ്ട്രീയ ആയുദ്ധത്തിന് തുടക്കം നൽകിയതെന്ന വസ്‌തുതയും നിലനിൽക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :