1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Another attack will be considered a war, India to Pakistan

'ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി കണക്കാക്കും'; പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

പാക് ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

India Pakistan
ന്യൂഡല്‍ഹി: പാകിസ്ഥാന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാക് ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാക് ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കൊടും ഭീകരരുമായിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ആക്രമണങ്ങൾ അത്രയും ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു.
 
നിരവധി തവണയാണ് ജനവാസ കേന്ദ്രങ്ങളിൽ ഡ്രോണ്‍ മിസൈല്‍ ആക്രമണം നടത്തിയത്. പാക് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളും ആരാധാനാലയ കേന്ദ്രങ്ങളും പാക് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയും പാക് ഡ്രോണ്‍ ആക്രമണം തുടര്‍ന്നു. 
 
ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ ജനവാസ മേഖലയില്‍ നടത്തിയ വ്യോമാക്രണത്തിന്റെ തെളിവുകളും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇനി പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നടപടി തുടര്‍ന്നാല്‍ അതിനെ യുദ്ധമായി കണക്കാക്കുമെന്നും അതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
 
അതേസമയം, പാകിസ്ഥാന് വായ്പ സൗകര്യം നല്‍കുന്നതിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് പാകിസ്ഥാന് സഹായധനമായി അന്താരാഷ്ട്ര നാണ്യനിധി 100 കോടി ഡോളര്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ഇത് വൻ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഐഎംഎഫില്‍ നിന്നും പാകിസ്ഥാന് വായ്പ സൗകര്യം നല്‍കുന്നതിനായുള്ള വോട്ടിങ്ങില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യ വിട്ട് നിന്നിരുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ഇന്ത്യ പ്രകടിപ്പിച്ചു.
അടുത്ത ലേഖനം
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു