അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 2 ഫെബ്രുവരി 2026 (17:10 IST)
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിമാനാപകട മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ ശിവസേനയും കോണ്‍ഗ്രസും. ബുധനാഴ്ച മഹാരാഷ്ട്രയിലെ ബാരാമതിക്ക് സമീപമുണ്ടായ വിമാനാപകടത്തിലാണ് പവാറിന് ദാരുണാന്ത്യം സംഭവിച്ചത്. 2 എന്‍സിപി വിഭാഗങ്ങളും തമ്മിലുള്ള ഏകീകരണത്തെ പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കവെയായിരുന്നു അപകടം.
ജനുവരി 28-ന് രാവിലെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ലിയര്‍ജെറ്റ് 45XR വിമാനം തകര്‍ന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് അപകടമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 66 വയസ്സുള്ള അജിത് പവാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും സംഭവത്തില്‍ മരണമടന്നു. പൈലറ്റുമാര്‍, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്, അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍.
ശിവസേന (യുബിടി) രാജ്യസഭാ എം പി സഞ്ജയ് രാവത്ത് പവാറിന്റെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളെ ചോദ്യം ചെയ്തു. പവാര്‍ പഴയ സഖ്യത്തിലേക്ക് മടങ്ങാന്‍ തയ്യാറാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തി. പിന്നീട് ദുരൂഹമായ അപകടവും സംഭവിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി നേതാക്കളെ പറ്റി ചില ഫയലുകളുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞിരുന്നു. ഇതിനര്‍ഥം എന്‍ഡിഎ വിടാന്‍ അജിത് പവാര്‍ തീരുമാനിച്ചിരുന്നുവെന്നാണ്. എനിക്ക് സംശയങ്ങളുണ്ട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സഞ്ജയ് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേയും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം റാവത്തിൻ്റെ ആരോപണങ്ങള്‍ തള്ളികളയുന്നതായി ബിജെപി നേതാവ് ഉജ്ജ്വല്‍ നികം പ്രതികരിച്ചു.