മാരാര്‍ - സാഹിത്യത്തിലെ ഋഷിപ്രസാദം

പീസിയന്‍

WEBDUNIA|

മലയാള സാഹിത്യത്തിന്‍റെ ഋഷിപ്രസാദം - അതായിരുന്നു സാഹിത്യ വിമര്‍ശകനും പണ്ഡിതനുമായിരുന്ന കെ.എം കുട്ടികൃഷ്ണ മാരാര്‍. സാഹിത്യ നിരൂപണത്തിലും വിമര്‍ശനത്തിനും പ്രൗഡിയും പ്രസാദവും നല്‍കാന്‍ മാരാര്‍ക്ക് കഴിഞ്ഞു.

മാതൃഭൂമി പത്രത്തില്‍ ദീര്‍ഘകാലം പ്രൂഫ് റീഡറായിരുന്നു മാരാര്‍. അന്ന് പ്രൂഫ് വായനക്കാര്‍ക്ക് പത്രപ്രവര്‍ത്തകന്‍റെ പദവിയോ ബഹുമാനമോ ഇല്ലാതിരുന്നിട്ടും മാരാര്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി. അത് ഭാഷാസേവനത്തിന്‍റെ മറ്റൊരു മുഖമായിരുന്നു. മലയാള പത്രഭാഷയെ ഓളവും തെളിവുമുള്ളതാക്കി മാറ്റുക എന്ന നിശബ്ദ കര്‍മ്മമായിരുന്നു മാരാര്‍ അനുഷ്ഠിച്ചത്.

പല നാടുകളില്‍ നിന്നും പല ശൈലികളിലും രീതികളിലും എഴുതിക്കിട്ടുന്ന സാഹിത്യ സൃഷ്ടികള്‍ ഭാഷാശുദ്ധി വരുത്തി മിനുക്കിയെടുത്ത മാരാര്‍ വെറും പ്രൂഫ് വായന നടത്തുകയായിരുന്നില്ല. എഡിറ്റിങ്ങ് എന്ന ജോലി തന്നെ അദ്ദേഹം നിര്‍വ്വഹിച്ചുപോന്നു. മാരാരുടെ പിന്തുണയാണ് അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് മേന്മ ഉണ്ടാക്കിക്കൊടുത്ത കാര്യങ്ങളിലൊന്ന്.

ലേഖകന്മാരുടെ റിപ്പോര്‍ട്ടുകളിലും മാരാര്‍ ചിലപ്പോള്‍ കൈവച്ചിരുന്നു. മാതൃഭൂമിയിലെ അനുഭവങ്ങളില്‍ നിന്നാണ് മലയാള ശൈലി എന്ന വ്യാകരണപ്രധാനമായ പുസ്തകം പിറന്നത്. ഭാഷാപരിചയം, വൃത്തശില്പം, ഭാഷാവൃത്തങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളും അമൂല്യങ്ങളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :