പ്രണയത്തിന് വേണ്ടി ജീവിതം; മരണവും

ഇന്ന് ഇടപ്പള്ളിയുടെ ജന്മദിനം

WEBDUNIA|
പ്രണയം കൊണ്ട് കവിത സൃഷ്ടിച്ചു; പ്രണയത്തില്‍ ജീവിച്ചു; പ്രണയത്തിന് വേണ്ടി മരിച്ചു.

27 വര്‍ഷത്തെ ജീവിതം പ്രണയത്തിന് വേണ്ടി ഹോമിച്ച കവി ഇടപ്പള്ളി രാഘവന്‍പിള്ളയെ പ്രണയഭംഗവും തീവ്രമായ മരണാഭിമുഖ്യവും ജീവിത നൈരാശ്യബോധവുമാണ് 27-ാം വയസില്‍ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചത്.

ആത്മകേന്ദ്രിതമായ കാല്‍പനികതയുടെ വ്യഥിത സന്ദേശങ്ങള്‍ വെളിപ്പെടുത്തിയ കാവ്യജീവിതമായിരുന്നു ഇടപ്പള്ളിയുടേത്.

1936 ജൂലൈ അഞ്ച് ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള കൊല്ലത്തെ ഗൗഡസാരസ്വത ബ്രാഹ്മണക്ഷേത്രത്തിന് സമീപമുള്ള വൈക്കം വി.എന്‍.നാരായണപിള്ള വക്കീലിന്‍റെ വീട്ടിലെ വക്കീലാഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു.

1936 ജൂലൈ ആറിനാണ് ഇടപ്പള്ളിയുടെ മണിനാദം എന്ന കവിത മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത്.

എറണാകുളത്തെ ഇടപ്പള്ളിയില്‍ 1909 മെയ് 30ന് ജനിച്ച രാഘവന്‍പിള്ള, സ്കൂളില്‍ ചങ്ങമ്പുഴ കൃഷ്ണപിളളയുടെ സഹപാഠിയും സതീര്‍ത്ഥ്യനായിരുന്നു. നവസൗന്ദരഭം, തുഷാരഹാരം, ഹൃദയസ്മിതം, മണിനാദം, അവ്യക്തഗീതം എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍.

ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യം ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്വയംഹത്യയെ അവലംബമാക്കി രചിച്ചതാണ്. ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇടപ്പള്ളിക്കവികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

വക്കീലിന്‍റെ മകളുമായുള്ള പ്രണയം തകര്‍ന്നതിന്‍റെ നിരാശയായിരുന്നു കാരണം.ജീവിതത്തോടുള്ള ആത്മാര്‍ത്ഥതകൊണ്ടാണ് കവി മരിച്ചതെന്ന് അദ്ദേഹത്തിന്‍റെ ആത്മഹത്യാക്കുറിപ്പ് വെളിവാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :