1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

പെണ്ണെഴുത്ത് എങ്ങോട്ട്?

ലൈംഗിക അരാജകത്വം മൂലം വേലക്കാരനെ ബലാത്സംഗം ചെയ്യുന്ന നായിക
ലൈംഗിക അരാജകത്വം മൂലം വേലക്കാരനെ ബലാത്സംഗം ചെയ്യുന്ന നായിക, സ്വവര്‍ഗ ലൈംഗികത... എന്നിവയെ ചുറ്റിപ്പറ്റി മാത്രം തിരിയുകയാണോ നമ്മുടെ പെണ്ണെഴുത്ത്?.

മാധവിക്കുട്ടി പ്രകടിപ്പിച്ച ചങ്കൂറ്റം നമ്മുടെ യുവകഥാകാരികളായ കെ.ആര്‍.മീര, കെ.രേഖ,ഇന്ദു മേനോന്‍, സി.എസ്.ചന്ദ്രിക തുടങ്ങിയവര്‍ വളരെ കരുത്തോടെയാണ് ഏറ്റെടുത്തത്. സ്‌ത്രീയുടെ വികാര വിചാരങ്ങളെക്കുറിച്ച് പുരുഷനല്ല സ്‌ത്രീയാണ് എഴുതേണ്ടതെന്ന് ഉറക്കെ വിളിച്ചു കൊണ്ട് എഴുതി തുടങ്ങിയ ഇവരെ ഇരു കൈയ്യും നീട്ടിയാണ് കേരളീയ സമൂഹം സ്വീകരിച്ചത്.

എന്നും പാല്‍‌പായസം മാത്രം കുടിച്ചാല്‍ ആര്‍ക്കും മടുക്കുകയില്ലേ?. ലൈംഗികതയില്‍ ഊന്നി മാത്രമുള്ള ബഹുഭൂരിപക്ഷം രചനകള്‍ ഇവര്‍ എഴുതുന്നതിന്‍റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. ലൈംഗികത നമ്മുടെ ജീവിതത്തിലെ നിര്‍ണ്ണായക ഘടകമാണെന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍, ഇതു മാത്രമല്ല ജീവിതം. രാഷ്‌ട്രീയക്കാരിയായ സ്‌ത്രീയുടെ സംഘര്‍ഷങ്ങള്‍,വൃദ്ധകള്‍, പുരുഷനെ ഭരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ഭരിക്കുന്ന വനിതകള്‍ ‍..എന്നിങ്ങനെ എത്ര വിഷയങ്ങള്‍.

വിപണി ആവശ്യപ്പെടുന്ന നിലയിലേക്ക് മാത്രം ചുരുങ്ങുകയാണ് നമ്മുടെ പെണ്ണെഴുത്ത്. അതു കൊണ്ടാണ് എരിവും പുളിയുമുള്ള വിഷയങ്ങള്‍ നമ്മുടെ പെണ്ണെഴുത്തുകാര്‍ തെരഞ്ഞെടുക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രതിക്ക് കാലത്തിനെ അതി ജീവിക്കുന്ന വിപണി മൂല്യമാണുള്ളത്.

അതു പോലെയഥാര്‍ത്ഥ ജീവിതത്തിലും എഴുത്തിലും വിപ്ലവം നടത്തിയ ഒരു കഥാകാരിയേ മലയാളത്തില്‍ ഉള്ളൂ. അത് മാധവിക്കുട്ടിയാണ്. സമൂഹം ഒരു പാട് അവരുടെ സ്വാതന്ത്ര്യത്തിനു നേരെ അമ്പുകള്‍ വിട്ടിരുന്നെങ്കിലും അവര്‍ അവര്‍ക്കായി മാത്രം ജീവിച്ചു.

എന്നാല്‍ വ്യവസ്ഥയുടെ മാത്രം ഭാഗമാണ് നമ്മുടെ യുവ കഥാകാരികളില്‍ ഭൂരിഭാഗവും. യാതൊരു വിപ്ലവും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണുന്നില്ല. വിപ്ലവം എഴുത്തിലുണ്ട്. പക്ഷെ വ്യക്തി ജീവിതത്തില്‍ എവിടെയും അതു കാണുന്നില്ല. അതു കൊണ്ടാണ് നമ്മുടെ ഒരു യുവകഥാകാരി പിതാവിനോട് എനിക്ക് സുന്ദരനായ ഭര്‍ത്താവിനെ മാത്രം മതിയെന്ന് പറഞ്ഞത്. വിപണിയാണല്ലോ നമ്മുടെ സൌന്ദര്യ സങ്കല്‍പ്പം നിര്‍മ്മിക്കുന്നത്.

അതേ സമയം ജീവന്‍റെ ഉല്‍പ്പത്തിക്ക് നിദാനമാണ് ആര്‍ത്തവം എന്നുള്ളതു കൊണ്ട് ആ ദിവസത്തില്‍ അമ്പലത്തില്‍ പോയ സി.എസ്. ചന്ദ്രികയെ പോലുള്ളവരെ സ്മരിക്കാതെയിരിക്കുന്നില്ല.

വ്യക്തി സ്വാതന്ത്ര്യമെന്നാല്‍ ലൈംഗിക സ്വാതന്ത്ര്യം മാത്രമാണെന്ന ധ്വനിയാണ് നമ്മുടെ യുവ കഥാകാരികള്‍ നല്‍കുന്നത്. എല്ലാവരും ലൈംഗികതയുടെ കാര്യത്തില്‍ സ്വാതന്ത്ര്യം പ്രകടിപ്പിക്കണം. എന്നാല്‍, എന്‍റെ ജീവിതത്തില്‍ എനിക്ക് പര്‍ദയണിയാനാണ് ഇഷ്‌ടമെന്നാണ് നമ്മുടെ യുവകഥാകാരികളിലെ ഒരു വിഭാഗം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്.

വാല്‍‌ക്കഷ്‌ണം: ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയെഴുതിയ നളിനി ജമീല തന്‍റെ മകളെ വേശ്യാവൃത്തിയിലേക്ക്ഒരിക്കലും കൊണ്ടുവന്നില്ല. അവളെ സമൂഹം ആവശ്യപ്പെടുന്ന നിലയില്‍ കെട്ടിച്ചു വിട്ടു. എന്നാല്‍, ആ ജമീല പറയുന്നത് അദ്ധ്യാപനം, പാട്ടു പാടല്‍ എന്നിവ പോലെ വേശ്യാവൃത്തിയും മാന്യമായ തൊഴിലാണെന്നാണ്.
About Writer
WEBDUNIA