വാളകം സംഭവം: ജഗദീഷിന്‍റെ ഭാര്യ എന്തുചെയ്തു?

തിരുവനന്തപുരം| WEBDUNIA|
വാളകത്ത് അധ്യാപകന് പരുക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ ജഗദീഷിന്‍റെ ഭാര്യയും. ജഗദീഷിന്‍റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറുമായ രമയെ പരുക്കേറ്റ അധ്യാപകന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്.

മന്ത്രി കെ ബി ഗണേശ്കുമാറിന്‍റെ അടുത്ത സുഹൃത്താണ് ജഗദീഷ്. പത്തനാപുരത്ത് ഗണേശിനുവേണ്ടി ജഗദീഷ് സജീവമായി പ്രചരണത്തിനിറങ്ങിയിരുന്നു. വാളകം സംഭവത്തില്‍ ഗണേശിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അധ്യാപകന്‍ കൃഷ്ണകുമാറിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തില്‍ ജഗദീഷിന്‍റെ ഭാര്യയെ ഉള്‍പ്പെടുത്തിയത് ഗണേശിന്‍റെ ഇടപെടലിന്‍റെ ഫലമാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അധ്യാപകന് കാറിടിച്ചാണ് പരുക്കേറ്റതെന്നായിരുന്നു മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന് പിന്നില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നാണ് വിമര്‍ശനം.

ഹൈവെലോസിറ്റി റോഡ് ട്രാഫിക് ആക്‌സിഡന്‍റാണ് കൃഷ്ണകുമാറിന് പരുക്കേല്‍ക്കാന്‍ കാരണമായതെന്നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. യഥാര്‍ത്ഥ സംഭവം മറച്ചുവയ്ക്കാന്‍ വേണ്ടി കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണിതെന്നാണ് ആരോപണം. കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് ഡോക്ടര്‍ രമയെ മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയതത്രെ. മുമ്പ് നടന്‍ ശ്രീനാഥിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ രമയ്ക്കെതിരെ നടന്‍ തിലകന്‍ ആരോപണം ഉന്നയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :