അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

വി.ഡി.സതീശനൊപ്പം രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന സൂചനയാണ് മുരളീധരന്റെ വാക്കുകളില്‍

VD Satheesan and Ramesh Chennithala
VD Satheesan and Ramesh Chennithala
രേണുക വേണു| Last Modified വെള്ളി, 16 മെയ് 2025 (16:53 IST)

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷം കൂടി ശേഷിക്കെ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് കോണ്‍ഗ്രസ് ക്യാംപ്. യുഡിഎഫ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ രണ്ട് പ്രതിപക്ഷ നേതാക്കള്‍ ഉണ്ടെന്ന് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.

വി.ഡി.സതീശനൊപ്പം രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന സൂചനയാണ് മുരളീധരന്റെ വാക്കുകളില്‍. ദി മലബാര്‍ ജേണലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

' പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അത് ഒരിക്കലേ ആകാതിരുന്നിട്ടുള്ളൂ, പി.ടി.ചാക്കോ. അന്ന് പി.ടി.ചാക്കോയ്ക്കു പകരം കെപിസിസി പ്രസിഡന്റ് ആയി വന്ന ശങ്കര്‍ മുഖ്യമന്ത്രിയായി. പക്ഷേ അതിനുശേഷമുള്ള പ്രക്രിയ പരിശോധിച്ചാല്‍ പ്രതിപക്ഷ നേതാക്കന്‍മാരാണ് മുഖ്യമന്ത്രിയായി വന്നിട്ടുള്ളത്. പക്ഷേ ഇപ്പോഴത്തെ ഒരു അവസ്ഥ, കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ടു. അപ്പോ പ്രതിപക്ഷ നേതാവ് മാറി. ഇപ്പോ മുന്‍ പ്രതിപക്ഷ നേതാവുണ്ട്, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുണ്ട്. അപ്പോ ആരാണെന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്കത് പുറത്തുപറയാന്‍ പറ്റില്ല. സത്യത്തില്‍ ഞങ്ങള്‍ തീരുമാനമെടുത്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം,' മുരളീധരന്‍ പറഞ്ഞു.

അധികാരം ലഭിച്ചാല്‍ വി.ഡി.സതീശനു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക അത്ര എളുപ്പമായിരിക്കില്ലെന്നാണ് മുരളീധരന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മുരളീധരന്‍ അടക്കമുള്ള ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചെന്നിത്തല വരണമെന്ന് ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :