രേണുക വേണു|
Last Modified ബുധന്‍, 25 മാര്‍ച്ച് 2026 (14:56 IST)
കോൺഗ്രസിനും യുഡിഎഫിനും ഈ നാട്ടിലൊരു പ്രിവില്ലേജ് ഉണ്ട്. എന്ത് ഉഡായിപ്പ് കാണിച്ചാലും ആരും കണക്ക് ചോദിക്കില്ല. എങ്കിലും ഞങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും, ഈ കള്ളൻമാരെ തുറന്നുകാട്ടുക തന്നെ ചെയ്യും.
പറഞ്ഞുവന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്കിനെ കുറിച്ചാണ്. ഏറ്റവും ചുരുങ്ങിയത് 50 കോടിയെങ്കിലും കോൺഗ്രസ് ദുരന്തബാധിതരുടെ പേരിൽ പിരിച്ചെടുത്തിട്ടുണ്ടാകും. ആ തുക എന്ത് ചെയ്‌തെന്നോ? ഏത് അക്കൗണ്ടിലാണ് ഈ തുകയുള്ളതെന്നോ എത്ര തുക ശേഷിക്കുന്നുണ്ടെന്നോ ഇതുവരെ കോൺഗ്രസ് പൊതുജനത്തോടു പറഞ്ഞിട്ടില്ല.
പിരിച്ച പണം തന്റെയും കെപിസിസി അധ്യക്ഷന്റെയും സംയുക്ത അക്കൗണ്ടിലാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുൻപ് പറഞ്ഞത്. അങ്ങനെയെങ്കിൽ പ്രതിപക്ഷ നേതാവ് സമർപ്പിച്ച നാമനിർദേശ പത്രികയിലെ സ്വത്ത് വിവരങ്ങളിൽ ഈ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിക്കണമല്ലോ? എന്നാൽ നാമനിർദേശ പത്രികയിലെ സ്വത്ത് വിവരങ്ങളിൽ ഈ ജോയിന്റ് അക്കൗണ്ടിനെ കുറിച്ച് എവിടെയും പരാമർശിച്ചിട്ടില്ല.
ഇതിനിടെ എഐസിസിയുടെ 2024-25 സാമ്പത്തിക വർഷത്തെ ബാലൻസ് ഷീറ്റ് പരിശോധിച്ചു. അതിൽ കൂപ്പൺ വിറ്റു സമാഹരിച്ച തുകയായി കൊടുത്തിരിക്കുന്നത് 350 കോടിയാണ്. ദുരിതബാധിതർക്കായി പിരിച്ചിരിക്കുന്ന തുക ഈ 350 കോടിയിലാണോ ഉൾക്കൊള്ളിച്ചിരിക്കുന്നത്? ഈ 350 കോടിയിൽ ഭരണപരമായതും പൊതുവായതുമായ ചെലവ് ഏതാണ്ട് 160 കോടിയാണ് കാണിച്ചിരിക്കുന്നത്. പിആറിനടക്കം വലിയ തുകയാണ് കൂപ്പൺ വഴി സമാഹരിച്ച പണത്തിൽ നിന്ന് കോൺഗ്രസ് ചെലവഴിച്ചിരിക്കുന്നത്. ഡൊണേഷൻ, കോൺട്രിബ്യൂഷൻ എന്നീ ഇനങ്ങളിലായി 522 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും എഐസിസിയുടെ ബാലൻസ് ഷീറ്റിൽ പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് 500 ഓ ആയിരം കോടിയോ പിരിക്കുന്നതല്ല ഇവിടെ വിഷയം, ദുരിതബാധിതരുടെ പേരും പറഞ്ഞ് പിരിച്ച പണം എവിടെ പോയി എന്നതാണ്? ആ കണക്കുകൾ പൊതുജനത്തിനു മുന്നിൽ അവതരിപ്പിക്കാത്തിടത്തോളം 'പിരിച്ച പണം എവിടെ കോൺഗ്രസേ' എന്ന് ഞങ്ങൾ ചോദിച്ചുകൊണ്ടിരിക്കും.