അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2025 (12:58 IST)
മരിച്ചവരുടെയും വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പുള്ളവരുടെയും ഉള്‍പ്പടെ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ നിന്നും പുറത്തായെന്ന് പറയുന്ന 25 ലക്ഷം വരുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. ഈ വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യം. പട്ടിക ലഭ്യമാക്കിയാല്‍ നേരിട്ട് പരിശോധിച്ച് വസ്തുത ഉറപ്പാക്കാമെന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നത്. കമ്മീഷന്‍ നല്‍കുന്ന കണക്കില്‍ നിരവധി രാഷ്ട്രീയപാര്‍ട്ടിക്കാരാണ് സംശയം ഉന്നയിക്കുന്നത്.
ഫോറം വാങ്ങാന്‍ തയ്യാറാകാത്തവരോ വാങ്ങിയിട്ട് തിരികെ നല്‍കാന്‍ വിസമ്മതിച്ചവരോ ഉള്‍പ്പടെ 2 ലക്ഷം ആളുകളുണ്ട്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 25 ലക്ഷത്തില്‍പ്പെട്ട ആരെയെങ്കിലും കണ്ടെത്തിയാല്‍ ഫോറം 7 മുഖേനെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ അവസരമുണ്ടാകുമെന്നാണ് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍ അറിയിക്കുന്നത്.
കണ്ടെത്താനാവാത്തവരുടെ പട്ടിക ചൊവ്വാഴ്ച വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ബൂത്ത് തിരിച്ചുള്ള പട്ടിക ബിഎല്‍ഒമാര്‍ നല്‍കിയിട്ടുണ്ടെന്നും കേല്‍ക്കര്‍ പറഞ്ഞു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ എന്യൂമറേഷന്‍ ഫോം ഒപ്പിട്ട് നല്‍കാനുള്ള സമയം ഈ മാസം 18നാണ് അവസാനിക്കുക. 2002ലെയും 2025ലെയും പട്ടികകള്‍ താരതമ്യം ചെയ്യുമ്പോള്‍ പൊരുത്തപ്പെടാത്തവര്‍ക്ക് നോട്ടീസ് അയച്ച് ഹിയറിങ് നടത്തും. ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെയാണ് കരട് പട്ടികയില്‍ പരാതി നല്‍കാനുള്ള സമയം. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പുതിയ വോട്ടര്‍മാര്‍ക്ക് തിരെഞ്ഞെടുപ്പിന് മുന്‍പ് വരെ പേരുചേര്‍ക്കാം.