സതീശന് 31, പണിയില്ലാത്ത ചീഫ് വിപ്പിന് 16; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോർഡിട്ട് യുഡിഎഫ് സർക്കാർ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോർഡിട്ട് യുഡിഎഫ് സർക്കാർ. മന്ത്രിമാർക്കും കാബിനറ്റ് റാങ്കുള്ളവർക്കുമായി 489 സ്റ്റാഫുകളെയാണ് നിയമിച്ചിട്ടുള്ളത്. പേഴ്‌സണൽ സ്റ്റാഫ് നിയമനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഈ സംഖ്യ 500 കടന്നാലും അതിശയിക്കാനില്ല !
മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഏറ്റവും കൂടുതൽ പേഴ്‌സണൽ സ്റ്റാഫുകൾ, 31 പേർ. യുഡിഎഫ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ജംബോ നിയമനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
27 സ്റ്റാഫുകളുമായി മന്ത്രിമാരായ എൻ.ഷംസുദ്ദീനും കെ.മുരളീധരനുമാണ് രണ്ടാം സ്ഥാനത്ത്. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർക്ക് 26 പേർ വീതം പേഴ്‌സണൽ സ്റ്റാഫായി ഉണ്ട്. ടി.സിദ്ദിഖിനാണ് ഏറ്റവും കുറവ്, 12 പേർ. കൃഷിമന്ത്രിയായ ടി.സിദ്ദിഖിന്റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമനം തുടർന്നുകൊണ്ടിരിക്കുകയാണ്.
പ്രത്യേകിച്ച് വലിയ ഭരണച്ചുമതല ഇല്ലാത്ത ഭരണകക്ഷി ചീഫ് വിപ്പ് അപു ജോൺ ജോസഫിനും 16 പേഴ്‌സണൽ സ്റ്റാഫുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 400 ൽ കുറവായിരുന്നു.