എകെ ബാലൻ്റെ പരാമർശം സംഘപരിവാർ അജണ്ടയുടെ പ്രചരണത്തിൻ്റെ ഭാ​ഗം, പരാമർശം വർ​ഗീയ കലാപം സൃഷ്ടിക്കാൻ: വിഡി സതീശൻ

എകെ ബാലൻ്റെ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിൻ്റെ നിലപാട്.

AK Balan, CPIM, Congress, VD Satheesan, Jamat 'e' Islami, Kerala Assembly elections 2026
രേണുക വേണു|


സിപിഐഎം നേതാവ് എകെ ബാലനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ബാലൻ്റെ പരാമർശം വർ​ഗീയ കലാപം ലക്ഷ്യമിട്ടുള്ളതാണെന്നും, പരാമർശം നേതൃത്വത്തിൻ്റെ അറിവോടെയാണെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ഭരിക്കുക ജമാഅത്തെ ഇസ്ലാമിയായിരിക്കും എന്നായിരുന്നു എകെ ബാലൻ്റെ പരാമർശം. ഇത് രാജ്യത്ത് സംഘപരിവാർ നടത്തുന്ന പ്രചരണത്തിന് സമാനമാണ്. വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനയെ എതിർത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എകെ ബാലൻ നടത്തിയ വർഗീയ പരാമർശത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അറിയാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ബിജെപിയുടെ പ്രചരണം. മുസ്ലീം വിരുദ്ധവികാരം ഭൂരിപക്ഷ സമുദായത്തിൽ ഉണ്ടാക്കി രണ്ടു സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്തരം പ്രചാരണം. അതേ സംഘ്പരിവാർ തന്ത്രമാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ എകെ ബാലൻ നടത്തിയത്. - വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.


ഇടതുമുന്നണി ശിഥീലികരിക്കപ്പെടുകയാണ്. അതിനിടയിലാണ് ബിജെപിയും സംഘപരിവാറും നടത്തുന്ന സമാനമായ വർഗീയ ക്യാംപെയ്ൻ സിപിഎം ഏറ്റെടുത്തിരിക്കുന്നത്. സിപിഎം നേതാക്കളുടെ ഇത്തരം പ്രചാരണങ്ങളെ മതേതരകേരളം ചെറുത്ത് തോൽപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം എകെ ബാലൻ്റെ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിൻ്റെ നിലപാട്. ബാലൻറെ ഈ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സിപിഎം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :