ആദ്യം അണലിയെ ഉപയോഗിച്ച് ശ്രമം, ഉത്ര ഐസിയുവില്‍ കിടക്കുമ്പോള്‍ ആശുപത്രി വരാന്തയിലിരുന്ന് പാമ്പുകളെ വീഡിയോ കണ്ട സൂരജ്; പിന്നീട് പെണ്‍ മൂര്‍ഖനെ കൊണ്ട് കാര്യം നടത്തി

രേണുക വേണു| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (13:36 IST)

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജിന് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. ഉത്ര മരിച്ച് ഏതാണ്ട് ഒന്നര വര്‍ഷത്തിനു ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. വെള്ളിശ്ശേരില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകളായ ഉത്രയെ 2020 മെയ് ഏഴിനാണ് കുടുംബ വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പ് കടിയേറ്റതായിരുന്നു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.

ഭാര്യ ഉത്രയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കുകയായിരുന്നു സൂരജിന്റെ ലക്ഷ്യം. 2020 മാര്‍ച്ച് രണ്ടിനാണ് അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ആദ്യം ശ്രമിച്ചത്. അന്ന് ഉത്ര കൊല്ലപ്പെട്ടില്ല. ഗുരുതരാവസ്ഥയില്‍ ആയ ഉത്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ഉത്ര പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഉത്ര ഐസിയുവില്‍ കിടക്കുമ്പോഴും സൂരജ് ആശുപത്രി വരാന്തയിലിരുന്ന് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോ യൂട്യൂബില്‍ കാണുകയായിരുന്നു. പാമ്പിനെ ഉപയോഗിച്ച് എങ്ങനെ കൊല നടത്താം, മരണം സംഭവിക്കാന്‍ എന്തൊക്കെ വേണം തുടങ്ങിയ കാര്യങ്ങളായിരുന്നു സൂരജ് അന്ന് തിരഞ്ഞിരുന്നത്.

അണലിയുടെ കടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കെ ഉത്രയ്ക്ക് വീണ്ടും പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഇതില്‍ അസ്വാഭാവികതയുണ്ടെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കേസിലെ വഴിത്തിരിവായത്. അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ട ശേഷം പിന്നീട് സൂരജ് വാങ്ങിയത് ഒരു പെണ്‍ മൂര്‍ഖനെയാണ്.

വീട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടര്‍ അന്വേഷണത്തില്‍ സൂരജ് കൊലയാളി എന്ന് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ സ്വത്ത് ലക്ഷ്യം വച്ചായിരുന്നു കൊലപാതകമെന്ന പ്രധാന വാദത്തിലൂന്നിയായിരുന്നു പ്രോസിക്യൂഷന്‍ നടപടികള്‍. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ രണ്ടാം പ്രതിയായ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയതും നിര്‍ണായക നീക്കമായി. ഈ സുരേഷാണ് സൂരജിന് കൃത്യം നിര്‍വഹിക്കാനുള്ള പാമ്പിനെ എത്തിച്ചു നല്‍കിയത്. യൂട്യൂബ് ദ്യശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൊല നടത്തിയതെന്നും കണ്ടെത്തിയിരുന്നു.

അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോള്‍ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയില്‍ പറഞ്ഞിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :